നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് മികച്ച തുടക്കം. പൂൾ ബിയിലെ മത്സരത്തിൽ ഉസ്‌ബെകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യക്കായി എട്ടു ഗോളുകൾ നേടി ദീപിക സെഹ്‌റാവത് ചരിത്രമെഴുതുകയും ചെയ്തു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഒരൊറ്റ മത്സരത്തിൽ ഏറ്റവും ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് ദീപിക സ്വന്തമാക്കിയത്.

To advertise here,

ഇന്ത്യക്കായി ദീപിക (8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ) ഗോൾ നേടിയപ്പോൾ ലാൽറംസിയാമി (7-ാം മിനിറ്റ്), ഇഷിക (11, 42, 54 മിനിറ്റുകളിൽ), ബൽജീത് കൗർ (12-ാം മിനിറ്റ്), നേഹ (18-ാം മിനിറ്റ്), നവനീത് കൗർ (23, 45 മിനിറ്റുകളിൽ), ലാൽതന്ത്‌ലൂംഗി (43, 51 മിനിറ്റുകളിൽ), സാക്ഷി റാണ (43-ാം മിനിറ്റ്) എന്നിവരും ഗോളുകൾ കണ്ടെത്തി. തിങ്കളാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ഇൻഡൊനീഷ്യയെ നേരിടും.

ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റാങ്കുള്ള രണ്ടാമത്തെ ടീമായ ഇന്ത്യ, ഉസ്‌ബെക്ക് പ്രതിരോധത്തെ നിഷ്പ്രഭമാക്കി ആദ്യ പകുതിയിൽ തന്നെ എട്ട് ഗോളുകളാണ് അടിച്ചുകയറ്റിയത്. മത്സരം പൂർണമായും ഏകപക്ഷീയമായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള കളിയിലെ നിലവാരവ്യത്യാസം വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു.

ഇന്ത്യയുടെ ഗോൾകീപ്പർ സവിത പൂനിയ തന്റെ 320-ാമത്തെ അന്താരാഷ്ട്ര മത്സരത്തിനാണിറങ്ങിയത്. ഇതോടെ വന്ദന കട്ടാരിയയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന റെക്കോർഡ് അവർ പങ്കിട്ടു.