കൊച്ചി: അണ്ടര്‍ 19 എറണാകുളം ജില്ലാ ടീമിലും മധ്യമേഖലാ ടീമിലും അംഗമായിരുന്ന യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. എറണാകുളം പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയില്‍ മനീക് പൗലോസിന്റെയും ടീനയുടെയും മകന്‍ മാനവ് (17) ആണ് മരിച്ചത്. പറവൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥിയാണ്. അണ്ടര്‍-19 നാഷണല്‍ സ്‌കൂള്‍ ക്രിക്കറ്റിലേക്കുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

To advertise here,

കൂട്ടുകാരായ ഏഴുപേര്‍ ചേര്‍ന്ന് എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണിക്കുശേഷമായിരുന്നു അപകടം. മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുക്കളിലൊരാള്‍ പിടിച്ചെങ്കിലും രണ്ടുപേരും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ രക്ഷപ്പെട്ടു.

പക്ഷേ, മാനവ് ആഴമുള്ള പുഴയിലേക്ക് താണുപോയി. പറവൂരില്‍നിന്ന് ബേബി ജോണ്‍, വി.ജെ. സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമാണ് 30 അടി താഴ്ചയില്‍നിന്ന് മാനവിനെ മുങ്ങിയെടുത്തത്.

ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: നദാല്‍. സംസ്‌കാരം പിന്നീട്.

സെഞ്ചുറികളുടെ മാനവ് 

പരീക്ഷ കഴിഞ്ഞ് ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ മാനവ് പറവൂര്‍ സോബേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ പരിശിലനത്തിന് ഇറങ്ങിയേനെ. കോച്ച് ഡേവിഡ് ചെറിയാന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കളിക്കുന്ന ബാറ്റര്‍. ടീമിന്റെ സ്റ്റാര്‍ ബാറ്ററായിരുന്നു മാനവ്. ആറ് വര്‍ഷത്തോളമായി ക്ലബ്ബിനായി കളിക്കുന്നു. വലം കൈയന്‍ ബാറ്ററായിരുന്ന മാനവ് ടീമിന്റെ ഫസ്റ്റ് ഡൗണ്‍ ബാറ്ററായിരുന്നു. ഒപ്പം വിക്കറ്റ് കീപ്പവും. ടീമിനായി നിരവധി സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ലീഗ് മത്സരത്തില്‍ 154 റണ്‍സ് നേടിയതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏറ്റവും അവസാനം കോതമംഗലത്ത് നടന്ന മത്സരത്തില്‍ 60 റണ്‍സ് നേടിയിരുന്നു.. 

'പരീക്ഷയായതോടെ ഇടവേളയെടൂത്തതായിരുന്നു മാനവ്. ഒരുപക്ഷേ, കേരളത്തിനായി കളിക്കേണ്ടിയിരുന്ന താരമായിരുന്നു- കോച്ച് ഡേവിഡ് ചെറിയാന്‍ പറഞ്ഞു. നന്നേ ചെറുപ്പത്തിലേ കളിച്ചുതുടങ്ങിയ മാനവ്, കഴിഞ്ഞ രണ്ടുവര്‍ഷവും എറണാകുളം അണ്ടര്‍ 19 ടീമിലംഗമായിരുന്നു. അണ്ടര്‍ 16 വിഭാഗത്തില്‍ മധ്യമേഖലാ ടീമിലും അംഗമായിരുന്നു.