തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പ്' സംഘടിപ്പിക്കാൻ അലയൻസ് സർവീസസ് ഇന്ത്യ. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അലയൻസ് നടത്തുന്ന സിഎസ്ആർ സംരംഭമായ വേണ്ട കപ്പ്, കായിക മേഖലയുടെ പ്രാതിനിധ്യത്തോടെ കുട്ടികളെയും ചെറുപ്പക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാനതല സ്കൂൾ ഫുട്ബോൾ ടൂർണമെന്റാണ്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ്ബിൽ വെച്ചാണ് 'വേണ്ട കപ്പ് 2026 – ഗെയിം ഫോർ സേഫ് (സബ്സ്റ്റൻസ് അബ്യുസ് ഫ്രീ എൻവയോൺമെന്റ്)' 9-ാം പതിപ്പിന് ആരംഭം കുറിച്ചത്.

To advertise here,

'ഓപ്പറേഷൻ തൂഫാൻ' പോലുള്ള മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രവർത്തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിരോധ മാർഗ്ഗമെന്ന രീതിയിൽ 'വേണ്ട കപ്പ്' സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഫെയർ പ്ലേ പ്രതിജ്ഞ, ലഹരിവിരുദ്ധ പ്രതിജ്ഞ, ഔദ്യോഗിക ജേഴ്സികളുടെയും ചാമ്പ്യൻഷിപ്പ് ട്രോഫികളുടെയും പ്രകാശനം എന്നിവയും നടന്നു.

"പ്രശംസനീയമായ ഒട്ടനവധി സിഎസ്ആർ പ്രവർത്തങ്ങൾ ചെയ്യുന്ന അലയൻസ് ഗ്രൂപ്പിന്റെ വേണ്ട കപ്പും വളരെ മാതൃകാപരമാണ്. അതിലൂടെ ഓപ്പറേഷൻ തൂഫാന് നൽകുന്ന പിന്തുണ വളരെ വലുതാണ്. അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുക. ഓപ്പറേഷൻ തൂഫാന്റെയും വേണ്ട കപ്പിന്റെയും ലക്ഷ്യം ഒന്ന് തന്നെയാണ്, മാർഗം മാത്രമേ വത്യാസമുള്ളൂ"- ടൂർണമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാൻ നാം എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവരുടെയും പിന്തുണയോടും കൂട്ടായ പരിശ്രമത്തോടും കൂടി വരുംദിവസങ്ങളിൽ നമുക്ക് കേരളത്തെ ലഹരിമുക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നിയമനടപടികളിലൂടെ മാത്രമല്ല, ബോധവത്കരണ പരിപാടികൾ കൂടെ നടക്കുമ്പോഴാണ് ലഹരി വർജ്ജനം നമ്മുടെ സമൂഹത്തിൽ പൂർണമായി നടത്തുവാൻ സാധിക്കുകയൊള്ളു. അതിൽ കായികവിനോദങ്ങൾക്ക് വളരെ മുഖ്യ പങ്കുണ്ട്. ലഹരിയോട് 'നോ' പറയുന്നതോടൊപ്പം തന്നെ, അവരോട് സ്പോർട്സിലേക്ക് 'യെസ്' പറയാനും കൂടി പ്രേരിപ്പിക്കുന്ന സാധ്യതകൾ ഉണ്ടാകണം. അതിനായി 'വേണ്ട കപ്പ്' പോലുള്ള ടൂർണമെന്റുകളിൽ അവരെ പങ്കെടുപ്പിക്കുകയും, അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നാളെകളിൽ വലിയ കായികതാരങ്ങളായി കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള പ്രോത്സാഹനങ്ങൾ നൽകുകയും വേണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.'- കായിക മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 160 സ്കൂൾ ടീമുകളിലെ 800 ആൺകുട്ടികളും 800 പെൺകുട്ടികളും ഉൾപ്പെടെ 1,600 കളിക്കാരാണ് വേണ്ട കപ്പ് 2026-ൽ പങ്കെടുക്കുന്നത്. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന സോണൽ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23, 24 തീയതികളിൽ എറണാകുളത്ത് സംസ്ഥാനതല ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ നടക്കും. ഓരോ മത്സരത്തിന് ശേഷവും 'ഫെയർ പ്ലേ പ്ലെയർ' പുരസ്കാരവും, ടൂർണമെന്റിലുടനീളം മികച്ച കായിക മനോഭാവവും മാന്യതയും പുലർത്തുന്ന ടീമുകൾക്ക് 'ഫെയർ പ്ലേ ടീം' പുരസ്കാരവും നൽകും. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രൊജക്ട് വേണ്ടയുടെ ഭാഗമായുള്ള വേണ്ട കപ്പ്, ലഹരിവിരുദ്ധ പ്രതിരോധ ഇടപെടലുകളിലെ മികച്ച മാതൃകയായി ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് അംഗീകരിച്ചിട്ടുണ്ട്.

"കുട്ടികളുടെ സംരക്ഷണം, ലഹരിവിരുദ്ധ ബോധവൽക്കരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എന്നിവയിലുടനീളം മറ്റുള്ളവർക്ക് മാതൃകയാക്കാൻ സാധിക്കുന്നതുമായ പ്രോഗ്രാമുകളായി പ്രസ്ഥാനം ഇന്ന് വളർന്നിരിക്കുന്നു. എല്ലാവരാലും വിശ്വാസം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഈ സംരംഭത്തെ അലയൻസ് സർവീസസിനെപ്പോലുള്ള പങ്കാളികൾ കൂടുതൽ ശക്തിപ്പെടുത്തുന്നു."- ഫോർത്ത് വേവ് ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ ഡയാന വിൻസെന്റ് പറഞ്ഞു.

"ഭാവിയിലെ ആത്മവിശ്വാസത്തെക്കുറിച്ചുള്ള വാഗ്ദാനം പ്രവൃത്തിയിലൂടെയാണ് ഞങ്ങൾ നിറവേറ്റുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ള ഞങ്ങൾ കേരളത്തിനായി തിരികെ സമർപ്പിക്കുന്ന ഒന്നാണ് വേണ്ട കപ്പ്. വേണ്ട കപ്പ്, പ്ലാസ്റ്റിക് മാലിന്യമുക്ത നദികൾ, ക്യാപ്റ്റൻ ലക്ഷ്മി ഇൻക്ലൂസീവ് പാർക്ക് എന്നിവയെല്ലാം സ്പോൺസർഷിപ്പിനപ്പുറം ഞങ്ങളുടെ സഹപ്രവർത്തകർ നേരിട്ടെത്തി പങ്കാളികളാകുന്നു. വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് നാളയിലേക്കുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുന്നത്." അലയൻസ് സർവീസസ് ഇന്ത്യ സിഇഒയും എംഡിയും അലയൻസ് സർവീസസ് (ഏഷ്യ ആന്റ് ആഫ്രിക്ക) ചീഫ് ഡെലിവറി ഓഫീസറുമായ ജീസൺ ജോൺ പറഞ്ഞു:

"കായികരംഗത്തിന് കഴിവുകളെ സാധ്യതകളാക്കി മാറ്റാനുള്ള പ്രത്യേക ശേഷിയുണ്ട്. വേണ്ട കപ്പ് അത് യാഥാർത്ഥ്യമാക്കുന്നു. കുട്ടികൾക്ക് കായികക്ഷമതയിലൂടെ പ്രതിരോധശേഷിയും ആത്മവിശ്വാസവും കൂട്ടായ്മയുടെ ഭാഗമാണെന്ന തോന്നലുമുണ്ടാക്കാൻ ഇത് അവസരമൊരുക്കുന്നു."- അലയൻസ് സർവീസസ് ബോർഡ് അംഗവും ചീഫ് സർവീസസ് ഓഫീസറുമായ പ്രവീൺ ശശിധരൻ പറഞ്ഞു.

ഈ വർഷം നവംബർ മുതൽ അലയൻസ് സർവീസസ് ഇന്ത്യയിലെ എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകളായ തരംഗ് (കല, സംസ്‌കാരം, ആഘോഷങ്ങൾ, കായികം എന്നിവയ്ക്കുള്ള പ്ലാറ്റ്‌ഫോം), സ്പർശ് (സാമൂഹിക സേവനങ്ങൾക്കായുള്ള സന്നദ്ധസേവനം) എന്നിവ ഫോർത്ത് വേവ് ഫൗണ്ടേഷനുമായി സഹകരിച്ച് മൈമുകൾ, റാപ്പ് ഗാനങ്ങൾ, കോമിക് ബുക്കുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ നിർമ്മിച്ച് സ്കൂളുകളിലും പൊതുഇടങ്ങളിലും സുരക്ഷിതവും ആരോഗ്യകരവുമായ ശീലങ്ങൾ പ്രചരിപ്പിക്കും. കൂടാതെ, അലയൻസ് സർവീസസിന്റെ ഫുട്ബോൾ ടീമുകൾ വേണ്ട കപ്പ് ടീമുകളുമായി സൗഹൃദ മത്സരങ്ങളിലും ഏർപ്പെടും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനിടയിൽ, വേണ്ട കപ്പിന് പുറമെ ധാരാളം സിഎസ്ആർ പ്രവർത്തനങ്ങൾ അലയൻസ് സർവീസസ് ഇന്ത്യ നടത്തിയിട്ടുണ്ട്. തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നിവരുമായി ചേർന്ന് 15 ഫ്ലോട്ടിംഗ് ട്രാഷ്ബൂം ബാരിയറുകൾ വഴി 2022 മുതൽ തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത 'പ്ലാസ്റ്റിക് മാലിന്യമുക്ത നദികൾ' പദ്ധതി; കേരള വാട്ടർ അതോറിറ്റി, തിരുവനന്തപുരം കോർപ്പറേഷൻ, സ്മാർട്ട് സിറ്റി മിഷൻ, സിഐഎംആർ എന്നിവരുമായി ചേർന്ന് 2025 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ ആദ്യത്തെ പൂർണ്ണ ഭിന്നശേഷി സൗഹൃദ പൊതുയിടമായ 'ക്യാപ്റ്റൻ ലക്ഷ്മി ഇൻക്ലൂസീവ് പാർക്ക്'; 150-ലധികം ഭിന്നശേഷിക്കാരായ ചെറുപ്പക്കാർക്ക് ബേക്കിംഗ്, ഫുഡ് പ്രൊസസിംഗ് എന്നിവയിൽ പരിശീലനം നൽകി സ്വയംപര്യാപ്തരാക്കുന്ന 'ഗ്രാമജ്യോതി സ്പെഷ്യൽ സ്കൂൾ' എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ചടങ്ങിൽ ഫോർത്ത് വേവ് ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ ഡയാന വിൻസെന്റ്, അലയൻസ് സർവീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജീസൺ ജോൺ, അലയൻസ് സർവീസസ് ചീഫ് സർവീസസ് ഓഫീസറും ബോർഡ് അംഗവുമായ പ്രവീൺ ശശിധരൻ, ഇൻഫോസിസ് മുൻ എംഡിയും സിഇഒയും സഹസ്ഥാപകനും പ്രൊജക്ട് വേണ്ടയുടെ രക്ഷാധികാരിയുമായ എസ്.ഡി. ഷിബുലാൽ, അലയൻസ് സർവീസസ് ഇ.എസ്.ജി ആന്റ് സസ്റ്റൈനബിലിറ്റി ഗ്ലോബൽ ഹെഡ് ഹെർമാൻ ബറോണിയസ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗം സ്വരൂപ് ബി.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.