ന്യൂയോര്‍ക്ക്: കാണിച്ചുകൊടുക്കാനായി ഫിഫ ലോകകപ്പ് ട്രോഫി കൈയില്‍ കൊടുത്തപ്പോള്‍ ഇനിയിത് തിരിച്ചുതരില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍വെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ കണ്ടപ്പോഴാണ് രസകരമായ സംഭവം. 2026-ലെ ലോകകപ്പ് നറുക്കെടുപ്പിന് വാഷിങ്ടണിലെ ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് വേദിയാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിനാണ് നറുക്കെടുപ്പ്. യുഎസിലാണ് 2026-ലെ ഫിഫ ലോകകപ്പ് നടക്കുന്നത്. 

To advertise here,

ട്രംപും ഇന്‍ഫാന്റിനോയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. അടുത്ത വര്‍ഷം യുഎസില്‍വെച്ച് ഞങ്ങള്‍ ലോകത്തെ ഒന്നിപ്പിക്കുകയാണെന്നു പറഞ്ഞ് ഇന്‍ഫാന്റിനോ ഫിഫ ലോകകപ്പ് ട്രോഫി ട്രംപിന് കൈമാറി. ട്രോഫി കൈയില്‍ വാങ്ങിയ ട്രംപ് 'ഇത് ഞാന്‍ വെച്ചോട്ടെ' എന്ന് തമാശ രൂപേണ ചോദിച്ചു. കെന്നഡി സെന്ററിനെ ട്രംപ്/കെന്നഡി സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും അദ്ദേഹം തമാശമട്ടിൽ പറഞ്ഞു. 

2026-ലെ ലോകകപ്പിലെ പ്രധാന ഓഫീസ് കെന്നഡി സെന്ററിലായിരിക്കുമെന്ന് വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കും. ആകെ 104 മത്സരങ്ങളുണ്ടാകും. ടൂര്‍ണമെന്റ് യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് 30 ബില്യണിലധികം ഡോളർ കൊണ്ടുവരുമെന്നും 185,000-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു.