കൊളംബോ: ശ്രീലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ഗ്രാന്റ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫിനും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാക്‌സിന്‍ ലഭ്യമാക്കിയപ്പോള്‍ ഗ്രാന്റ് ഫ്‌ളവര്‍ ആദ്യ ഡോസ് സ്വീകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു.

To advertise here,

ചൈനീസ്, റഷ്യന്‍ വാക്‌സിനുകളായതിനാലാണ് ഗ്രാന്റ് ഫ്‌ളവര്‍ വിട്ടുനിന്നത്. ഫൈസര്‍ വാക്‌സിന്‍ വേണം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ രാജ്യമായ സിംബാബ്‌വെയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കില്ലെന്ന ഭയത്തിലാണ് ഗ്രാന്റ് ഫ്‌ളവര്‍ ഇത്തരത്തില്‍ നിലപാടെടുത്തത്. 

ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞ് ശ്രീലങ്കന്‍ ടീം മടങ്ങിയെത്തിയതിനു ശേഷമാണ് ടീമിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയുടെ സമയം ഇംഗ്ലണ്ട് ടീമിലെ ഏഴ് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. 

ലങ്കന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യക്കെതിരായ പരമ്പര ജൂലൈ 18-ലേക്ക് മാറ്റി. ജൂലൈ 13-ന് ആയിരുന്നു പരമ്പര തുടങ്ങേണ്ടിയിരുന്നത്. 

Content Highlights: Sri Lanka batting coach Grant Flower refused vaccination requested for Pfizer