പാലക്കാട്: കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രത്തിനടുത്ത് തിരുത്തിന്മേൽ ശബരീഷിന് ചൊവ്വാഴ്ച ഒരു സ്വപ്നദിവസമായിരുന്നു. സഞ്ജു സാംസനെ നേരിട്ടു കാണാനും സെൽഫിയെടുക്കാനും മാത്രമല്ല സഞ്ജുവിന്റെ കൈയിൽനിന്ന് ഒരു പുത്തൻ ഫോൺ സമ്മാനമായി ലഭിക്കാനും അവസരം കിട്ടിയ ദിവസം.

To advertise here,

കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയിൽ മുണ്ടൂർ-തൂത പാതയിൽ പുഞ്ചപ്പാടം സ്‌കൂളിനു സമീപം ഫോൺ ചെയ്യാൻ വണ്ടി നിർത്തിയതായിരുന്നു സഞ്ജു. വൈകിട്ട് 5.15 ഓടെ, കേബിൾ ടെക്നീഷ്യനായ ശബരീഷും സുഹൃത്ത് മണികണ്ഠനും മംഗലാംകുന്നിലെ മൈതാനത്തേക്ക് ക്രിക്കറ്റ് കളിക്കാൻ ബൈക്കിൽ പോകുകയായിരുന്നു. പുഞ്ചപ്പാടത്തെത്തിയപ്പോൾ കാറിലിരുന്ന് ഫോൺ ചെയ്യുന്ന ആളെ കണ്ടു. അറിയുന്ന ആളാണല്ലോ എന്നോർത്തു.

സംശയം തീർക്കാൻ വണ്ടി തിരിച്ച് കാറിനടുത്തെത്തി നോക്കിയപ്പോൾ വീഡിയോ കോൾ ചെയ്യുന്ന സഞ്ജുവിനെയാണു കണ്ടത്. അടുത്തേക്കു ചെന്നപ്പോൾ കാത്തുനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. കോൾ കഴിഞ്ഞ് സഞ്ജു സുഖാന്വേഷണം നടത്തി. ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു. വേണമെന്നു പറയുകയും ഡിസ്പ്ലേയിൽ വരവീണ സ്വന്തം ഫോൺ ഉപയോഗിച്ച് ശബരീഷ് സെൽഫിയെടുക്കുകയും ചെയ്തു.

ഫോൺ ഡിസ്പ്ലേ കേടായല്ലോയെന്നു പറഞ്ഞ് സഞ്ജു തന്റെ വണ്ടിയുടെ പിൻവശം തുറന്ന് 40,000 രൂപയോളം വിലയുള്ള പുത്തൻ ഫോൺ സമ്മാനിക്കുകയായിരുന്നുവെന്ന് ശബരീഷ് പറഞ്ഞു. തുടർന്ന് കുശലം പറഞ്ഞ് സഞ്ജു യാത്ര തുടർന്നു. ശബരീഷും കഥകേട്ട കൂട്ടുകാരും അപ്പോൾ മുതൽ അമ്പരപ്പിൽത്തന്നെയാണ്.