ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കായിക പുരസ്‌കാരങ്ങളിലൊന്നായ ലോറസ് അവാര്‍ഡിന് പരിഗണിക്കപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. കളിക്കളത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവിനുള്ള (കംബാക്ക് ഓഫ് ദി ഇയര്‍) പുരസ്‌കാരത്തിനാണ് ഋഷഭിനെ നാമനിര്‍ദേശം ചെയ്തത്.

To advertise here,

2022 ഡിസംബര്‍ 30-ാം തീയതി പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡല്‍ഹി-ദെഹ്റാദൂണ്‍ ഹൈവേയില്‍ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പന്തിന് കാല്‍മുട്ടില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടിവന്നിരുന്നു.

ഒടുവില്‍ 14 മാസങ്ങള്‍ക്കു ശേഷം 2024 ഐപിഎല്ലിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയ പന്ത് ടീം ഇന്ത്യയ്‌ക്കൊപ്പം ടി20 ലോകകപ്പ് കിരീടനേട്ടത്തിലും പങ്കാളിയായി. ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സയ്ക്കും വിശ്രമത്തിനുശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് ആത്മവിശ്വാസത്തോടെ മടങ്ങിയെത്തിയതിനാണ് താരത്തെ പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്.

ഏപ്രില്‍ 21-ന് മാഡ്രിഡിലാണ് അവാര്‍ഡ് ദാന ചടങ്ങ്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് മുമ്പ് ഈ പുരസ്‌കാരം നേടിയിട്ടുള്ളത്. 2020-ല്‍ ലോറസ് സ്‌പോര്‍ട്ടിങ് മൊമന്റ് വിഭാഗത്തില്‍ ആരാധകരുടെ വോട്ടെടുപ്പിലൂടെയായിരുന്നു സച്ചിന് പുരസ്‌കാരം ലഭിച്ചത്.