ന്യൂഡൽഹി: കോഴിക്കോട്ടുകാരൻ നിതിൻ ജോസിന് ഇനി കിലിയൻ എംബാപ്പെയുമായി ഫുട്ബാളിന്റെ സാങ്കേതികത്വത്തെപ്പറ്റി നേരിട്ട് സംവദിക്കാം. റയലിന്റെ കോച്ചായ ഹോസെ മൗറീന്യോയിൽനിന്ന് കളിക്കളത്തിലെ തന്ത്രങ്ങൾ കേട്ടുപഠിക്കാം. റയൽ മഡ്രിഡ് ഫുട്‌ബോൾ ക്ലബ്ബ് നടത്തുന്ന സ്‌പോർട്‌സ് മാനേജ്‌മെന്റ് എം.ബി.എ. കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം നേടിയിരിക്കുകയാണ് കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ സിവിൽസർവീസസ് ഉദ്യോഗസ്ഥൻ നിതിൻ ജോസ്.

To advertise here,

2019 മുതൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡെപ്യൂട്ടി ഡയറക്ടറും ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയം അഡ്മിനിസ്‌ട്രേറ്ററുമായ നിതിന്റെ കായിക ഭരണമികവും പരിഗണിച്ചാണ് റയൽ മഡ്രിഡിന്റെ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം നൽകിയത്. ഇന്ത്യയിൽനിന്ന് പ്രവേശനം നേടിയ നാലുപേരിലൊരാളാണ്.

റയൽ മഡ്രിഡ് ക്ലബ്ബിനു കീഴിലെ ഗ്രാജ്വേറ്റ് സ്‌കൂൾ, യൂണിവേഴ്‌സിഡാഡ് യൂറോപ്യയുടെ കീഴിലാണ്. 2006-ൽ തുടങ്ങിയ സ്ഥാപനം കായിക വ്യവസായരംഗത്ത് പ്രൊഫഷണലിസം ലക്ഷ്യമിട്ടാണ് എം.ബി.എ. കോഴ്‌സ് നടത്തുന്നത്. ഫുട്‌ബോൾ ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരേയൊരു ഗ്രാജ്വേറ്റ് സ്‌കൂളാണിത്. ക്ലബ്ബിന്റെ ലോകോത്തര താരങ്ങളുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. നിതിനെ നേരിട്ട് അഭിമുഖത്തിന് ക്ഷണിക്കുകയായിരുന്നു. ഒരുവർഷത്തെ കോഴ്‌സിന്റെ ഫീസ് 30 ലക്ഷം രൂപ.

പെരുവണ്ണാമൂഴിയിലെ കർഷക ദമ്പതികളായ ജോസിന്റെയും റോസ്ലിന്റെയും മകനാണ്. ഭാര്യ ഡൽഹി ഐ.ഐ.ടി.യിൽ ഡിവലപ്‌മെന്റ് സ്റ്റഡീസിൽ ഗവേഷണവിദ്യാർഥിയായ പാർവതി.