
ഇന്ത്യന്‍ ഫുട്‌ബോളിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇതിലും വലിയ തിരിച്ചടി ഇനി ലഭിക്കാനില്ല. വളര്‍ച്ചയുടെ പാതയില്‍ കുതിക്കുകയായിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിനെ ഒരൊറ്റ വിലക്ക് കൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ തളര്‍ത്തിയിരിക്കുന്നു. തിരിച്ചടികള്‍ ഓരോന്നോരോന്നായി ഇന്ത്യയെ കാത്തിരിക്കുന്നു.
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെ ലോകഫുട്‌ബോളിനെ വരവേല്‍ക്കാനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു. അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യയായിരുന്നു വേദി. 2020-ല്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ടു. ഇതോടെ 2022-ലേക്ക് ടൂര്‍ണമെന്റ് മാറ്റി. ഈ വര്‍ഷം ലോകകപ്പിനെ വരവേല്‍ക്കാന്‍ ഇന്ത്യ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ഫിഫ രംഗത്തെത്തിയത്.
ദേശീയ ഫുട്‌ബോള്‍ സംഘടനയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എ.ഐ.എഫ്.എഫ്) ബാഹ്യ ഇടപെടലുകളുണ്ടയതിനെത്തുടര്‍ന്നാണ് ഫിഫയുടെ വിലക്കുണ്ടായത്. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എ.ഐ.എഫ്.എഫിന്റെ തലവനായി തുടരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിയന്ത്രണം പൂര്‍ണമായും എ.ഐ.എഫ്.എഫ് ഏറ്റെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നുമാണ് ഫിഫ അറിയിച്ചിരിക്കുന്നത്.
വിലക്കുകൊണ്ട് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്
ഫിഫയുടെ വിലക്ക് ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. വിലക്കുമൂലം ഇന്ത്യന്‍ ഫുട്‌ബോളിന് നിരവധി മത്സരങ്ങള്‍ നഷ്ടമാകും. അണ്ടര്‍ 17 വനിതാ ലോകകപ്പിന് പുറമേ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. ജൂനിയര്‍ സീനിയര്‍ ടീമുകളുള്‍പ്പെടെ എല്ലാ വിഭാഗത്തിനും ഈ വിലക്ക് ബാധകമാണ്. ഈ തീരുമാനം വന്നതോടെ എ.എഫ്.സി കപ്പ്, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് എന്നീ വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പുരുഷ ടീമിന് സാധിക്കില്ല. വനിതാ ഫുട്‌ബോള്‍ ടീമിന് എ.എഫ്.സി വുമണ്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റും നഷ്ടമാകും. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര ടൂര്‍ണമെന്റുകളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഐ ലീഗ് തുടങ്ങിയവയ്ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഈ ടൂര്‍ണമെന്റുകളില്‍ വിജയിക്കുന്ന ക്ലബ്ബുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സൗഹൃദമത്സരങ്ങളിലും ഇന്ത്യയ്ക്ക് കളിക്കാന്‍ സാധിക്കില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഫുല്‍ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് എ.ഐ.ഐ.എഫ് പ്രത്യേക സമിതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രഫുല്‍ പട്ടേല്‍, ഡല്‍ഹി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി പ്രഭാകരന്‍ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണത്തിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയാണ് ഹര്‍ജി ഫയല്‍ ചെയ്തതത്. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതിയുടെ പ്രവര്‍ത്തനം പ്രഫുല്‍ പട്ടേല്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഹര്‍ജി.
പ്രഫുല്‍ പട്ടേലിന്റെ ഇടപെടല്‍ കാരണം ഇന്ത്യയില്‍ വെച്ച് അണ്ടര്‍ 17 ലോകകപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന തരത്തിലുള്ള ഭീഷണികള്‍ ഫിഫയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സമിതി അന്നുതന്നെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രഫുല്‍ പട്ടേല്‍ സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ത്തതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാന ഫുട്ബോള്‍ അസ്സോസിയേഷനുകളെ സഹായിക്കുന്നതിനാണ് ഫിഫയില്‍ നിന്ന് ഭീഷണി കത്ത് അയപ്പിച്ചതെന്ന് ഈ യോഗത്തില്‍ പട്ടേല്‍ അവകാശപെട്ടതായും ഹര്‍ജിയില്‍ പറയുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട പദവികള്‍ വഹിക്കുന്നതില്‍ നിന്ന് പ്രഫുല്‍ പട്ടേലിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രീം കോടതിമുന്‍ ജഡ്ജി അനില്‍ ആര്‍.ദാവെ, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ.ഖുറേഷി, ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഭാസ്‌കര്‍ ഗാംഗുലി എന്നിവരടങ്ങുന്നതാണ് സമിതി.
ഫുട്‌ബോള്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ വിലക്കിനെ എങ്ങനെ നേരിടുമെന്നതാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. പെട്ടെന്നുതന്നെ ഇന്ത്യന്‍ഫുട്‌ബോളിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലെങ്കില്‍ ലോകകപ്പും മറ്റ് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും ഇന്ത്യയ്ക്ക് നഷ്ടമാകും.
Content Highlights: fifa ban indian football, indian football fifa ban, aiff ban, fifa ban, sports news, sports, footbal
Published: 16 Aug 2022, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented