ബ്യൂണസ് ഐറിസ്: ഇതിഹാസതാരം ലയണല്‍ മെസ്സി അര്‍ജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരം. വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ വെനസ്വേലയ്‌ക്കെതിരായ മത്സരത്തിന് അത്തരമൊരു വിശേഷണമുണ്ട്. അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇനി നാട്ടില്‍ കളിക്കാന്‍ മെസ്സിക്ക് അവസരം ലഭിക്കാനിടയില്ലെന്നാണ് പുറത്തുവരുന്ന വിവരം. പുലര്‍ച്ചെ അഞ്ചുമണിക്കാണ് കിക്കോഫ്.

To advertise here,

മത്സരം ഏറെ പ്രധാനപ്പെട്ടതാണെന്ന് മെസ്സിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭാര്യയും കുട്ടികളും ബന്ധുക്കളും മത്സരം കാണാനെത്തുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് മെസ്സിയുടെ അര്‍ജന്റീനയിലെ അവസാന മത്സരം ഇതാകുമെന്നാണ്. യോഗ്യതാ റൗണ്ടില്‍ അടുത്ത മത്സരം ഇക്വഡോറിനെതിരേ അവരുടെ നാട്ടിലാണ്. അതു കഴിഞ്ഞാല്‍ അര്‍ജന്റീനയുടെ സൗഹൃദമത്സരങ്ങള്‍ അധികവും വിദേശത്താണ്. നാട്ടില്‍ മത്സരം കളിക്കാനുള്ള സാധ്യത കുറവുമാണ്. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനുശേഷം മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇതെല്ലാമാണ് മെസ്സിയുടെ നാട്ടിലെ അവസാനമത്സരമെന്ന സൂചനകള്‍ക്ക് കാരണം. തെക്കേ അമേരിക്കന്‍ സോക്കര്‍ ഗവേണിങ് ബോഡിയും മെസ്സിയുടെ അവസാന ഹോം മത്സരമാകുമെന്ന സൂചന സാമൂഹികമാധ്യമത്തിലൂടെ നല്‍കിയിട്ടുണ്ട്.

മത്സരത്തിന് അര്‍ജന്റീന ഫെഡറേഷന്‍ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയില്ലെങ്കിലും ടിക്കറ്റ് വില ഉയര്‍ത്തിയിട്ടുണ്ട്. 8800 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 45,000 രൂപയാണ് ഉയര്‍ന്നനിരക്ക്. മെസ്സിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസും നിക്കോ പാസുമാകും മുന്നേറ്റത്തില്‍ കളിക്കുന്നത്.