റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ മധ്യനിരക്കാരന്‍ കാസെമിറോയെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. യുണൈറ്റഡിന്റെ ബിഡ് റയല്‍ മഡ്രിഡ് അംഗീകരിച്ചതോടെ ബ്രസീലിയന്‍ താരം ഇനി ചുവന്ന ചെകുത്താന്‍മാര്‍ക്കായി പന്തുതട്ടുമെന്നുറപ്പായി. താരത്തിന്റെ ട്രാന്‍സ്ഫര്‍ ക്ലബ്ല് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

To advertise here,

2013-മുതല്‍ റയല്‍ മഡ്രിഡ് മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാസെമിറോ. ലോസ്ബ്ലാങ്കോസിനായി മൂന്ന് ലാലിഗയും അഞ്ച് ചാമ്പ്യന്‍സ് ലീഗുമടക്കം നിരവധി കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാസെമിറോയെ ഏകദേശം 60 ദശലക്ഷം യൂറോക്കാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുന്നത്. നാല് വര്‍ഷത്തേക്കാണ് കരാര്‍. താരത്തിന്റെ ശാരീരിക പരിശോധന ഉടന്‍ തന്നെ ഉണ്ടാകും. അതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

കാസെമിറോ റയല്‍ വിടുന്നതായി പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. കാസെമിറോയുമായി സംസാരിച്ചെന്നും ടീം വിടാനുളള താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ആന്‍സലോട്ടി പ്രതികരിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ അവസാനസ്ഥാനക്കാരായ യുണൈറ്റഡ് മധ്യനിരശക്തമാക്കാനാണ് താരത്തെ കൊണ്ടുവരുന്നത്. പുതിയ പരിശീലകന്‍ ടെന്‍ഹാഗിന്റെ കീഴില്‍ കളിച്ച രണ്ട് ലീഗ് മത്സരവും പരാജയമായിരുന്നു ഫലം. അടുത്ത ആഴ്ച ചിരവൈരികളായ ലിവര്‍പൂളാണ് യുണൈറ്റഡിന്റെ എതിരാളികള്‍. കാസെമിറോയുടെ വരവോടെ ടീം ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.