ളിക്കളത്തില്‍ വീണ്ടും ആക്രമണത്തിനായി പല്ലുകള്‍ പുറത്തെടുത്ത് ഇന്റര്‍ മയാമിയുടെ യുറഗ്വായ് താരം ലൂയിസ് സുവാരസ്. കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോസ് ആഞ്ജലിസ് എഫ്‌സിക്കെതിരായ മത്സരത്തിനിടെയായിരുന്നു സുവാരസിന്റെ 'കടി' പ്രയോഗം. പക്ഷേ, ഇത്തവണ കടികിട്ടിയത് ഇന്റര്‍ മയാമിയിലെ സഹതാരം ജോര്‍ഡി ആല്‍ബയ്ക്കായിരുന്നു. ഏപ്രില്‍ 10-ന് നടന്ന മത്സരത്തിനിടയിലെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് വ്യാപകമായി പ്രചരിക്കുന്നത്.

To advertise here,

വാശിയേറിയ മത്സരത്തിന്റെ 89-ാം മിനിറ്റിലായിരുന്നു സംഭവം. ലോസ് ആഞ്ജലിസ് എഫ്‌സി താരം മര്‍ലോണ്‍ സാന്റോസ്, സുവാരസിനെ ഒരു കടുത്ത ടാക്കിളിലൂടെ ഫൗള്‍ ചെയ്തു. ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ഇതിനിടെയാണ് തന്റെ ദേഹത്ത് പതിച്ച സഹതാരം ജോര്‍ഡി ആല്‍ബയുടെ കൈക്ക് സുവാരസ് കടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ആല്‍ബയാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞതോടെ സുവാരസ് പിന്‍വലിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

കളിക്കളത്തില്‍ സഹതാരങ്ങളെ കടിക്കുന്നതില്‍ കുപ്രസിദ്ധനാണ് സുവാരസ്. ലോകകപ്പ് വേദികളിലടക്കം താരം വിവാദനായകനായിട്ടുണ്ട്. 2010 നവംബര്‍ 21-ലെ ഡച്ച് ദിനപ്പത്രമായ ഡെ ടെലഗ്രാഫ് അച്ചടിച്ചുവന്നത് സുവാരസിന്റെ വലിയ ചിത്രത്തിനൊപ്പം താരത്തെ 'അയാക്‌സിന്റെ നരഭോജി' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. ഡച്ച് ലീഗില്‍ 2010-ലെ അയാക്‌സ് - പിഎസ്‌വി മത്സരത്തിനിടെയാണ് സുവാരസ് ആദ്യമായി തന്റെ പല്ല് ആക്രമണത്തിനായി പുറത്തെടുക്കുന്നത്. പിഎസ്‌വി താരം ഒട്മാന്‍ ബാക്കലിന്റെ കഴുത്തിനാണ് സുവാരസ് കടിച്ചത്. ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ കളിക്കളത്തിലുണ്ടായ വാക്കേറ്റത്തിനിടെയായിരുന്നു സംഭവം. മത്സര ശേഷമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ ഡച്ച് ലീഗ് അധികൃതര്‍ സുവാരസിനെ ഏഴ് മത്സരങ്ങളില്‍ നിന്ന് വിലക്കി. സംഭവത്തില്‍ പിന്നീട് സുവാരസ് പരസ്യമായി മാപ്പ് പറഞ്ഞു.

2013-ലായിരുന്നു അടുത്ത സംഭവം. ഇത്തവണ ലിവര്‍പൂള്‍ - ചെല്‍സി മത്സരത്തനിടെ ചെല്‍സി താരം ബ്രാനിസ്ലാവ് ഇവാനോവിച്ചിനാണ് സുവാരസിന്റെ കടി കിട്ടയത്. പന്തുമായി മുന്നേറുന്നതിനിടെ സുവാരസിനെ തടയാനെത്തിയതായിരുന്നു ഇവാനോവിച്ച്. ഇതില്‍ പ്രകോപിതനായി ഇവാനോവിച്ചിന്റെ കൈയിലാണ് സുവാരസ് കടിച്ചത്. താരം മൈതാനത്ത് വീണെങ്കിലും റഫറിക്ക് കാര്യം മനസിലായിരുന്നില്ല. എന്നാല്‍ ഇത്തവണയും മത്സര ശേഷം ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സുവാരസ് പെട്ടു. അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനെ നേരിട്ട് വിളിച്ചാണ് സുവാരസിനെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. 10 മത്സരങ്ങളിലാണ് അന്ന് വിലക്ക് ലഭിച്ചത്.

2014-ല്‍ ലോകകപ്പ് വേദിയിലും പിന്നീട് സുവാരസ് വില്ലനായി. ലോകകപ്പിലെ യുറഗ്വായ് - ഇറ്റലി മത്സരത്തിനിടെ ഇറ്റാലിയന്‍ താരം ജിയോര്‍ജിയോ കിയല്ലിനിയെയാണ് സുവാരസ് കടിച്ചത്. കിയല്ലിനി പരാതിപ്പെട്ടിട്ടും ഇത്തവണയും കളിക്കളത്തില്‍ സുവാരസിനെതിരേ റഫറി നടപടിയൊന്നും എടുത്തില്ല. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായി. രണ്ടു ദിവസത്തിനു ശേഷം ഫിഫ അച്ചടക്ക സമിതി ഒമ്പത് മത്സരങ്ങളില്‍ സുവാരസിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ ലോകകപ്പിലെ മറ്റു മത്സരങ്ങളും തൊട്ടടുത്ത കോപ്പ അമേരിക്ക ടൂര്‍ണമെന്റും താരത്തിന് നഷ്ടമായി.