ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ആതിഥേയരായ അസമിനെ മറികടന്ന് കേരളം സെമിയിൽ. ചൊവ്വാഴ്ച സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് കേരളത്തിന്റെ സെമി പ്രവേശനം. വ്യാഴാഴ്ച്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി.

To advertise here,

17-ാം മിനിറ്റിൽ ക്യാപ്റ്റൻ എം. മനോജും 44-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലും ഇൻജുറി ടൈമിൽ പകരക്കാരൻ അബൂബക്കർ ദിൽഷാദുമാണ് കേരളത്തിനായി സ്‌കോർ ചെയ്തത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ മുഹമ്മദ് അജ്‌സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ സജീഷിന്റെ പാസിൽ നിന്നും അബൂബക്കർ ദിൽഷാദ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക തികച്ചു.

ഗ്രൂപ്പിലെ അവസാനകളിയിൽ ഞായറാഴ്ച സർവീസസിനോട് തോറ്റതിന്റെ ക്ഷീണമൊന്നും കേരളത്തിന്റെ കളിയെ ബാധിച്ചില്ല. എല്ലാ മേഖലകളിലും ആധികാരികമായിരുന്നു കേരളത്തിന്റെ കളി.

അതേസമയം തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണായകമാകും. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച റെയിൽവേസും സെമിയിൽ കടന്നിട്ടുണ്ട്.