കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താന്‍ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്‌മെന്റ്. ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം പരിഗണിക്കുന്നതായി ക്ലബ്ബിന്റെ സിഇഒ അഭീക് ചാറ്റര്‍ജി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ ദവീദ് കറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

To advertise here,

കളി കാണാനെത്തുന്നവരുടെ സൗകര്യംകൂടി പരിഗണിച്ചാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരങ്ങള്‍ പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറ്റാനല്ല ഉദ്ദേശിക്കുന്നത്. ചില കളികള്‍ മാത്രം നടത്താനാണ് പദ്ധതി. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതിന് പ്രായോഗിക തടസങ്ങളുണ്ട്. ഐഎസ്എല്‍ അധികൃതരുടെ അനുമതിയും ലീഗ് നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ഇവിടെ ആവശ്യമാണ്, അഭീക് ചാറ്റര്‍ജി വ്യക്തമാക്കി.

കൊച്ചിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ആസ്ഥാനം. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. കോഴിക്കോട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് അവിടെയുള്ള ആരാധകരുമായി കൂടുതല്‍ അടുക്കാന്‍ ഇത് സഹായിക്കുമെന്നും അഭീക് ചാറ്റര്‍ജി പറഞ്ഞു.

അതേസമയം, ക്ലബ്ബിന്റെ ആസ്ഥാനം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അത്തരം കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായാല്‍ കോര്‍പറേഷന്‍ സ്റ്റേഡിയമാകും വേദി. 2023-ലെ സൂപ്പര്‍ കപ്പിന് കോഴിക്കോട് വേദിയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്ന് മത്സരങ്ങളും സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു.