ഷില്ലോങ്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മാലദ്വീപിനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു മത്സരം. മേഘാലയില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. 

To advertise here,

മുന്‍ ക്യാപ്റ്റനും സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി വിരമിക്കല്‍ പിന്‍വലിച്ച ശേഷം ഗോളുമായെത്തിയ പോരാട്ടം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ 1-0ന് ലീഡ് ചെയ്ത ഇന്ത്യ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. പരിശീലകന്‍ മനോളോ മാര്‍ക്വേസിനു കീഴില്‍ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്. 

മികച്ച അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ച വെച്ച ഇന്ത്യ തുടക്കം മുല്‍ തന്നെ നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു. 34-ാം മിനിറ്റില്‍ രാഹുല്‍ ഭേക്കെ, 66-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ, 76-ാം മിനിറ്റില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കോര്‍ണറുകളാണ് ആദ്യ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. ഛേത്രിയുടെ ഹെഡറിലൂടെ ഇന്ത്യ ഗോള്‍ പട്ടികയും തികച്ചു.

ഇന്ത്യന്‍ ടീം നായകനായിരുന്ന സുനില്‍ ഛേത്രി കഴിഞ്ഞ ജൂണില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചിരുന്നു. എന്നാല്‍, പരിശീലകന്‍ മനോളോ മാര്‍ക്വേസിന്റെ അഭ്യര്‍ഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയത്.