കൗലൂണ്‍ (ഹോങ് കോങ്): എഎഫ്‌സി ഏഷ്യാ കപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ ഹോങ് കോങ്ങിനെതിരേ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹോങ് കോങ് ഇന്ത്യയെ കീഴടക്കിയത്. ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് മത്സരത്തില്‍ ഇന്ത്യയുടെ വിധിയെഴുതിയത്. കിക്ക് ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാന്‍ പെരെയ്ര ഹോങ് കോങ്ങിന്റെ ജയം കുറിച്ചു. 

To advertise here,

ജയത്തോടെ ഗ്രൂപ്പ് സിയില്‍ രണ്ടു കളികളില്‍ നിന്ന് നാലു പോയന്റുമായി ഹോങ് കോങ് ഒന്നാമതെത്തി. രണ്ടു മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമുള്ള ഇന്ത്യ നാലാം സ്ഥാനത്തായി.

ഇന്‍ജുറി ടൈമില്‍ ഹോങ് കോങ് താരം മൈക്കല്‍ ഉദെബുലുസോറിനെതിരായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ ഫൗളാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. മത്സരത്തില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 153-ാം റാങ്കിലുള്ള ഹോങ് കോങ്ങിനോടേറ്റ തോല്‍വി ഇന്ത്യന്‍ പരിശീലകന്‍ മനോളോ മാര്‍ക്വേസിനും ക്ഷീണമാകും.

ചരിചയസമ്പന്നനായ സുനില്‍ ഛേത്രി ഇല്ലാതെയാണ് മനോളോ മാര്‍ക്വേസ് ഇന്ത്യയുടെ ആദ്യ ഇലവനെ ഇറക്കിയത്. ചുവപ്പുനിറഞ്ഞ കൈ തക് സ്റ്റേഡിയത്തിലെ ഗാലറിയുടെ പിന്തുണ ഹോങ് കോങ്ങിനു തന്നെയായിരുന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തിലും ഹോങ് കോങ്ങായിരുന്നു മുന്നില്‍. എങ്കിലും ആദ്യ പകുതിയില്‍ മികച്ച അവസരങ്ങളൊരുക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. എന്നാല്‍ ഫിനിഷിങ്ങില്‍ സമീപകാലത്ത് തുടരുന്ന മോശം പ്രകടനം ഇന്ത്യയ്ക്ക് വിനയാകുകയായിരുന്നു.

35-ാം മിനിറ്റില്‍ ലിസ്റ്റന്‍ കൊളാസോ നല്‍കിയ പാസ് ഗോള്‍ മാത്രം മുന്നില്‍ നില്‍ക്കേ ക്ലോസ് റേഞ്ചില്‍ നിന്ന് 
ആഷിഖ് കുരുണിയന്‍ പുറത്തേക്കടിച്ചുകളഞ്ഞു. പിന്നാലെ കൊളാസോയുടെ ഒരു ലോങ് റേഞ്ചര്‍ ഹോങ് കോങ് ഗോള്‍കീപ്പര്‍ കൈപ്പിടിയിലാക്കി.

രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ കോച്ച് മനോളോ കാര്‍ക്വേസ്, ആഷിഖ് കുരുണിയനെയും ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനെയും പിന്‍വലിച്ച് ഛേത്രിയേയും നൊറേം സിങ്ങിനെയും കളത്തിലിറക്കി. ഇതിനിടെ 81-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാ്‌തെ നല്‍കിയ പന്ത് ഗോളിലെത്തിക്കാന്‍ ഛേത്രിക്ക് സാധിക്കാതെ പോയി.