സ്റ്റട്ട്ഗാര്‍ട്ട് (ജര്‍മനി): യുവേഫ നേഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം. ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് കീഴടക്കിയത്. 

To advertise here,

ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, മൈക്കല്‍ ഒലിസെ എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. ഇരു ടീമുകളും ലഭിച്ച മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തിയ മത്സരത്തില്‍ നേരിയ ആധിപത്യം ഫ്രാന്‍സിനായിരുന്നു. ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്റെ പ്രകടനമാണ് ജര്‍മനിയുടെ പരാജയഭാരം കുറച്ചത്.

ആദ്യപകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഒറേലിയന്‍ ചൗമെനി നല്‍കിയ പാസ് വലയിലെത്തിച്ചാണ് എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. തിരിച്ചുവരാന്‍ ജര്‍മനി നിരന്തരം ശ്രമിച്ചെങ്കിലും പലപ്പോഴും മധ്യനിരയ്ക്ക് മുന്നിലേക്ക് പന്തെത്തിക്കാന്‍ സാധിച്ചില്ല. ഇതിനിടെ 54-ാം മിനിറ്റില്‍ ജര്‍മനി സ്‌കോര്‍ ചെയ്‌തെങ്കിലും അഡ്രിയാന്‍ റാബിയോട്ടിനെതിരായ നിക്ലാസ് ഫുള്‍ക്രുഗിന്റെ ഫൗളിനെ തുടര്‍ന്ന് വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു.

പിന്നാലെ ഫ്രാന്‍സിനായി നിരവധി മികച്ച അവസരങ്ങള്‍ മാര്‍ക്കസ് തുറാം പാഴാക്കി. ഒടുവില്‍ 84-ാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് പന്തുമായി മുന്നേറി എംബാപ്പെ നല്‍കിയ പാസ് വലയിലാക്കി ഒലിസെ ഫ്രാന്‍സിന്റെ ജയമുറപ്പിച്ചു.