ലണ്ടന്‍: കമ്യൂണിറ്റി ഷീല്‍ഡ് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലീഷ് ക്ലബ്ബ് ക്രിസ്റ്റല്‍ പാലസ്. ഫൈനലില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. 

To advertise here,

മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. ഹ്യൂഗോ എക്റ്റിക്കെയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ 17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ക്രിസ്റ്റല്‍ പാലസ് തിരിച്ചടിച്ചു. ജീന്‍ ഫിലിപ്പെയാണ് ഗോളടിച്ചത്. മിനിറ്റുകള്‍ക്കകം ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. ജെറെമി ഫ്രിംപോങ്ങാണ് ഇത്തവണ വലകുലുക്കിയത്. 77-ാം മിനിറ്റില്‍ ഇസ്മെയില സാറിലൂടെ പാലസ് വീണ്ടും മത്സരത്തില്‍ സമനിലപിടിച്ചു. 

നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താനാവാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്ക് പിഴച്ചു. സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്ന് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. 3-2 ന് ഷൂട്ടൗട്ട് കടന്ന് പാലസ് കിരീടത്തില്‍ മുത്തമിട്ടു.