ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബ വീണ്ടും പഴയ ക്ലബ്ബായ യുവന്റസിലേക്ക്. ഫ്രീ ഏജന്റായാണ് താരം യുവന്റസിലെത്തുന്നത്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റതാരം ഗബ്രിയേല്‍ ജെസ്യൂസിനെ ആഴ്‌സനല്‍ സ്വന്തമാക്കും. ലീഡ്‌സില്‍ നിന്ന് പ്രതിരോധതാരം കാല്‍വിന്‍ ഫിലിപ്‌സിനെ മാഞ്ചെസ്റ്റര്‍ സിറ്റി റാഞ്ചും.

To advertise here,

യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡ് മാസ്‌ട്രോ ആയിരുന്ന പോഗ്ബ 2016-ലാണ് യുവന്റസില്‍ നിന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്. അന്ന് ഏകദേശം 90 മില്യണ്‍ യൂറോ മുടക്കിയാണ് യുണൈറ്റഡ് പോഗ്ബയെ യുവന്റസില്‍ നിന്ന് സ്വന്തമാക്കിയത്. ആറുവര്‍ഷത്തിനുശേഷം പോഗ്ബ വീണ്ടും പഴയ ക്ലബ്ബിലേക്ക് മടങ്ങുമെന്ന കാര്യമുറപ്പായി. താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. യുണൈറ്റഡില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെയാണ് പോഗ്ബ യുവന്റസിലേക്ക് മടങ്ങുന്നത്. 

സിറ്റിയുടെ മുന്നേറ്റതാരമായ ജെസ്യൂസുമായി ആഴ്‌സനല്‍ ധാരണയായിട്ടുണ്ട്. 45 മില്യണ്‍ യൂറോ മുടക്കിയാണ് ആഴ്‌സനല്‍ ബ്രസീല്‍ താരത്തെ ടീമിലെത്തിക്കുന്നത്. ഉടന്‍ തന്നെ ആഴ്‌സനല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിടും. കഴിഞ്ഞ സീസണില്‍ സിറ്റിയില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ ജെസ്യൂസിന് സാധിച്ചിരുന്നില്ല. താരങ്ങളാല്‍ നിറഞ്ഞ സിറ്റി നിരയില്‍ ജെസ്യൂസിന് പലപ്പോഴും ആദ്യ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഔബമെയങ് ബാഴ്‌സലോണയിലേക്ക് പോയശേഷം ആഴ്‌സനല്‍ മികച്ച ഒരു ഫോര്‍വേര്‍ഡിനെ തേടുകയായിരുന്നു. ജെസ്യൂസ് ടീമിലെത്തുന്നതോടെ ആഴ്‌സനല്‍ മുന്നേറ്റനിര ശക്തമാകും. 

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ലീഡ്‌സ് യുണൈറ്റഡില്‍ ഇന്ന് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരമായ കാല്‍വിന്‍ ഫിലിപ്‌സിനെ സ്വന്തമാക്കുമെന്ന കാര്യം ഉറപ്പായി. 42 മില്യണ്‍ യൂറോയാണ് സിറ്റി താരത്തിനായി മുടക്കുക. 26 കാരനായ ഫിലിപ്‌സിനായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ മികച്ച ഓഫറിലൂടെ താരത്തെ സിറ്റി തട്ടിയെടുക്കുകയായിരുന്നു. സിറ്റിയും ലീഡ്‌സും ധാരണയിലായിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ പറയുന്നു. നേരത്തേ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടിനെയും സിറ്റി സ്വന്തമാക്കിയിരുന്നു.