റിയോ ഡി ജനെയ്‌റോ: ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ദേശീയ ടീമിന്റെ പരിശീലകനായെത്തിക്കാൻ ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ നീക്കം ഊർജിതമാക്കി. ചാമ്പ്യൻസ് ലീഗിൽനിന്ന് റയൽ മഡ്രിഡ് പുറത്തായതോടെ ക്ലബ്ബിൽ പരിശീലകന്റെ സ്ഥാനത്തിന് ഇളക്കംതട്ടിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ശ്രമം.

To advertise here,

കഴിഞ്ഞ ദിവസം ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിനിധികൾ ആഞ്ചലോട്ടിയുടെ മകൻ ഡേവിഡുമായും പരിശീലകന്റെ പ്രതിനിധികളുമായും ചർച്ചനടത്തിയിരുന്നു. ബാഴ്‌സലോണയ്ക്കെതിരേ നടക്കുന്ന കോപ്പ ഡെൽറേ ഫൈനൽ മത്സരം കഴിയാനാണ് കാത്തിരിക്കുന്നത്. റയൽ കിരീടം നേടിയാൽ ആഞ്ചലോട്ടിക്ക് സീസൺവരെ റയലിൽ തുടരാൻ കഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ സീസണിനുശേഷമാകും ബ്രസീൽ ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ബാഴ്‌സയോട് തോറ്റാൽ ആഞ്ചലോട്ടിയെ പുറത്താക്കാൻ സാധ്യതയേറെയാണ്. അങ്ങനെയെങ്കിൽ ബ്രസീലിലേക്ക് ഏറെത്താമസിയാതെ എത്തും.

ലോകകപ്പ് യോഗ്യതറൗണ്ടിൽ അർജന്റീനയോട് വമ്പൻ തോൽവിയേറ്റുവാങ്ങിയതോടെ പരിശീലകൻ ഡോറിവൽ ജൂനിയറിനെ ബ്രസീൽ പുറത്താക്കിയിരുന്നു. നിലവിൽ പുതിയ പരിശീലകനെ നിയമിച്ചിട്ടുമില്ല.