ലോസ് ആഞ്ജലിസ്: അങ്ങനെ നീണ്ട 649 മിനിറ്റുകൾക്ക് ശേഷം ഫിഫ ലോകകപ്പിൽ സ്‌പെയിനിന്റെ വല കുലുങ്ങി. ഈ ലോകകപ്പിൽ ഗോൾ വഴങ്ങാതെ മുന്നേറിയിരുന്ന സ്പെയിൻ ക്വാർട്ടർ പോരാട്ടത്തിലാണ് ഗോൾ വഴങ്ങിയത്. ബെൽജിയത്തിന്റെ ഷാർല ഡി കെറ്റെലാറെയാണ് ഗോൾ സ്കോറർ. മത്സരത്തിന്റെ 41-ാം മിനിറ്റിൽ ഒരു ഹെഡറിലുടെ കെറ്റെലാറെ സ്പാനിഷ് വല കുലുക്കുകയായിരുന്നു.ലോകകപ്പിൽ തുടർച്ചയായി 649 മിനിറ്റുകളാണ് സ്പാനിഷ് സംഘം ഗോൾവഴങ്ങാതിരുന്നത്.

To advertise here,

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ക്ലീൻഷീറ്റായിരുന്നു ഇത്. 2022 ലോകകപ്പിലെ ജപ്പാനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരം മുതൽ 2026 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെ സ്‌പെയിനിന്റെ പ്രതിരോധം തകർക്കാൻ ആർക്കും സാധിച്ചിരുന്നില്ല.

മത്സരത്തിൽ ലിയാൻഡ്രോ ട്രൊസാർഡും കെവിൻ ഡിബ്രുയിനയും ചേർന്നുള്ള നീക്കമാണ് ഗോളിലെത്തിയത്. ഡിബ്രുയിന നൽകിയ പന്ത് തിമോത്തി കസ്റ്റാന്യ ബോക്സിലേക്ക് ക്രോസ് ചെയ്തു. ബോക്സിലുണ്ടായിരുന്ന കെറ്റെലാറെ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിൽ സ്‌പെയിൻ പ്രതിരോധം ഭേദിച്ച് ഗോൾ സ്‌കോർ ചെയ്യുന്ന ആദ്യ ടീമായി ബെൽജിയം.