ബെര്‍ലിന്‍: മുഖ്യപരിശീലകനായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബുണ്ടസ്‌ലീഗ ക്ലബ് ലേവര്‍ക്യൂസന്‍. ഇതില്‍ ഒരു സമനിലയും തോല്‍വിയുമാണുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 12-ാം സ്ഥാനത്താണ് ലേവര്‍ക്യൂസനുള്ളത്. സഹപരിശീലകന്‍ താത്കാലികമായി പരിശീലന ചുമതല ഏറ്റെടുക്കുമെന്ന് ക്ലബ് അറിയിച്ചു.

To advertise here,

വെര്‍ഡര്‍ ബ്രെമനെതിരായ 3-3 സമനിലയ്ക്ക് പിന്നാലെയാണ് തീരുമാനം. 63-ാം മിനിറ്റില്‍ ബ്രെമന്‍ താരം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ലേവര്‍ക്യൂസന് ജയിക്കാനായിരുന്നില്ല. ഇന്‍ജുറി ടൈമില്‍ അബ്ദുല്‍കരീം കൗലിബാലി നേടിയ ഗോളില്‍ ബ്രെമന്‍ അപ്രതീക്ഷിത സമനില നേടുകയായിരുന്നു. 

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് പോയ സാബി അലോണ്‍സോയ്ക്ക് പകരമായാണ് ഈവര്‍ഷം മേയില്‍ ഡച്ചുകാരനായ ടെന്‍ഹാഗ് ലേവര്‍ക്യൂസനിലെത്തിയത്. നേരത്തേ പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു. അതിനു മുന്‍പ് അയാക്‌സിലും പരിശീലകനായി മികവ് തെളിയിച്ചിരുന്നു.