ന്യൂഡല്‍ഹി: കുടുംബം കൂടെയുണ്ടാകുന്നത് കളിയില്‍ സാധാരണത്വവും സന്തുലിതത്വവും കൊണ്ടുവരുന്നതിന് ഉപകരിക്കുമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ കുടുംബത്തെ കൂടെക്കൂട്ടുന്നത് സംബന്ധിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥ വെച്ചിരുന്നു. പിന്നാലെയാണ് കോലിയുടെ പരാമര്‍ശം. 

To advertise here,

ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഒരു ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് കോലി ക്രിക്കറ്റില്‍  കുടുംബം കൂടെയുണ്ടാവേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. കളിക്കാരന്‍ കഠിനമായ മത്സരത്തിനുശേഷം ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കില്ല.കുടുംബം കൂടെയുണ്ടാവുന്നത് കളിയില്‍ സാധാരണത്വവും സന്തുലിതത്വവും കൊണ്ടുവരും. പ്രയാസമേറിയ സമയങ്ങളില്‍ ഇത് പ്രത്യേകം ഉപകരിക്കുമെന്നും കോലി പറഞ്ഞു. പ്രകടനം മോശമായാല്‍ കളിക്കാരന്‍ സ്വയം ഒറ്റപ്പെടണമെന്ന ആശയവും കോലി തള്ളി. 

ബിസിസിഐയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്, 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പരമ്പരയില്‍ രണ്ടാഴ്ചമാത്രമേ കുടുംബത്തെ കൂടെക്കൂട്ടാനാവൂ. അതുതന്നെ ആദ്യ രണ്ടാഴ്ചയ്ക്കുശേഷമുള്ള 14 ദിവസം. അതില്‍ കുറവുള്ള പരമ്പരയില്‍ ഒരാഴ്ച മാത്രമാണ് കുടുംബത്തിന് കളിക്കാര്‍ക്കൊപ്പം ചേരാനാവുക. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് 3-1ന് പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിലേക്ക് വഴിവെച്ചത്.