മലപ്പുറം: അപ്രതീക്ഷിതമായാണ് വിഘ്‌നേഷ് പുത്തൂരിന്റെ ക്രിക്കറ്റ് ജീവിതത്തിൽ എല്ലാം നടക്കുന്നത്. ഇക്കുറി ഒട്ടും പ്രതീക്ഷിക്കാതെ ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലെത്തി. പുതിയ സീസണിൽ മുംബൈയുടെ ആദ്യ മാച്ചിൽ രോഹിത് ശർമയ്ക്ക് പകരം ഇംപാക്ട്‌ പ്ലെയറായി കളിക്കാനിറങ്ങിയത് അതിലും അപ്രതീക്ഷിതമായി. അവിടെയും നിന്നില്ല, ആദ്യ ഓവറിൽത്തന്നെ വിക്കറ്റ്, ആദ്യ മൂന്ന് ഓവറിൽ മൂന്നുവിക്കറ്റ് നേടി എല്ലാവരെയും വിസ്മയിപ്പിച്ചു. ആദ്യ ഓവറിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ്, രണ്ടാം ഓവറിൽ ശിവം ദുബെ, മൂന്നാം ഓവറിൽ ദീപക് ഹൂഡ എന്നിവർ വിക്കിയുടെ ഇരകളായി. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് ഈ നേട്ടം.

To advertise here,

ചാമ്പ്യൻസ് ട്രോഫിക്കുശേഷമാണ് മുംബൈ ഇന്ത്യൻസ് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പിന് പോകുമ്പോഴും കളിക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങി ഈ പെരിന്തൽമണ്ണക്കാരൻ ഞെട്ടിച്ചു.

അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസിലെത്തിയത്. ചൈനാമാൻ ബോളറാണ്. ഈ ബൗളിങ് ശൈലിയാണ് മുംബൈയുടെ തിരഞ്ഞെടുപ്പിനു പിന്നിലും. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസ് അംഗമായിരുന്നു. ആ പ്രകടനം കണ്ടാണ് മുംബൈ സ്കൗട്ട് ട്രയൽസിനു വിളിച്ചത്.

പെരിന്തൽമണ്ണയിലെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റെയും കെ.പി. ബിന്ദുവിന്റെയും മകനാണ്. പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിലെ എംഎ ലിറ്ററേച്ചർ വിദ്യാർഥി. മത്സരം മുംബൈ തോറ്റെങ്കിലും ഐപിഎലിൽ ആരും കൊതിക്കുന്ന അരങ്ങേറ്റം കുറിക്കാനായി.