ചെന്നൈ: ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഒരു ദശാബ്ദത്തിലേറേ നീണ്ട കിരീടവരള്‍ച്ചയ്ക്കു ശേഷം തുടര്‍ച്ചയായ രണ്ട് ഐസിസി കിരീടങ്ങള്‍ (ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. കിരീട നേട്ടത്തിന്റെ പൊലിമയിലും ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങള്‍ നേരിട്ട കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

To advertise here,

ഇന്ത്യയ്ക്കായി 2021-ലെ ടി20 ലോകകപ്പില്‍ വരുണ്‍ കളിച്ചിരുന്നു. പാകിസ്താനോടടക്കം തോറ്റ് അന്ന് സെമി കാണാതെ ഇന്ത്യ പുറത്തായതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് വരുണ്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയാണ് വരുണ്‍ തന്റെ മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് 2021 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരുണിന് വഴിതുറന്നത്. പക്ഷേ ടൂര്‍ണമെന്റില്‍ താരത്തിന്റെ പ്രകടനം മോശമായിരുന്നു. ഒരു വിക്കറ്റുപോലും താരത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. ആ സമ്മര്‍ദം താങ്ങാനായിരുന്നില്ലെന്നും വിഷാദത്തിലേക്ക് പോയെന്നും പറഞ്ഞ വരുണ്‍ അത് തന്റെ ജീവിതത്തിലെ ഇരുണ്ടകാലമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

''2021 ലോകകപ്പ് എന്നെ സംബന്ധിച്ച് ഒരു മോശം സമയമായിരുന്നു. അന്ന് ഞാന്‍ വിഷാദത്തിലേക്ക് വീണു. വളരെയധികം ആവേശത്തോടെയാണ് ഞാന്‍ ടീമില്‍ എത്തിയത്, പക്ഷേ ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വര്‍ഷത്തേക്ക് എന്നെ ഒരു ടീം സെലക്ഷനില്‍ പോലും പരിഗണിച്ചില്ല.'' - വരുണ്‍ പറഞ്ഞു.

''2021-ലെ ടി20 ലോകകപ്പിനു ശേഷം എനിക്ക് ഒട്ടേറെ ഭീഷണി കോളുകള്‍ ലഭിച്ചു. ഇന്ത്യയിലേക്ക് ഇനി വരരുതെന്നും അതിന് ശ്രമിച്ചാലും സാധിക്കില്ലെന്നുമായിരുന്നു ഭീഷണി. ആളുകള്‍ എന്നെ പിന്തുടര്‍ന്ന് വീടുവരെയെത്തി. എനിക്ക് ചിലപ്പോള്‍ ഒളിക്കേണ്ടതായി വന്നു. ഞാന്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുമ്പോള്‍, രണ്ട് പേര്‍ അവരുടെ ബൈക്കുകളില്‍ എന്നെ പിന്തുടര്‍ന്നു. ഇതൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാം. ഇന്ത്യയുടെ തോല്‍വിയും എന്റെ മോശം പ്രകടനവും തീര്‍ച്ചയായും അവരെ വൈകാരികമായി ബാധിച്ചതും എനിക്കു മനസ്സിലാകും.'' - വരുണ്‍ കൂട്ടിച്ചേര്‍ത്തു.