അഹമ്മദാബാദ്: ടീമുകൾ ഫൈനലിൽ വിജയിക്കാൻ പല തന്ത്രങ്ങളും ഒരുക്കാറുണ്ട്. കിരീട പോരാട്ടത്തിനായി കളിക്കുന്ന ഇലവനിൽ മാറ്റം വരുത്തുന്നതും നിർണായകമാണ്. എന്നാൽ ന്യൂസീലൻഡിനെതിരായ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ആ വഴി സ്വീകരിച്ചില്ല. സെമി ഫൈനലിലെ അതേ ടീമിനെ നിലനിർത്തുകയാണ് ചെയ്തത്. എന്നാൽ ന്യൂസീലൻഡ് ഒരു അപ്രതീക്ഷിത നീക്കം നടത്തി. അക്കാര്യം ഉടനെ തന്നെ സൂര്യകുമാർ ടീം ഡഗ്ഔട്ടിൽ അറിയിച്ചു. ഓഫ് സ്പിന്നർ കോൾ മക്കോഞ്ചി ടീമിൽ ഇല്ലെന്ന കാര്യമാണ് സൂര്യകുമാർ ടീമംഗങ്ങളെ അറിയിച്ചത്.

To advertise here,

ടോസിന് തൊട്ടുമുമ്പ് ന്യൂസീലൻഡ് ക്യാപ്റ്റൻ സാന്റ്‌നറിൽ നിന്ന് ടീം ഷീറ്റ് കിട്ടിയപ്പോൾ ആകാംക്ഷയോടെയാണ് സൂര്യകുമാർ യാദവ് അതിലേക്ക് നോക്കിയത്. കോൾ മക്കോഞ്ചി ടീമിൽ ഇല്ലെന്ന് മനസിലാക്കിയതോടെ ടീം ഡഗ് ഔട്ടിലേക്ക് ആംഗ്യം കാണിച്ച് 'ഓഫ് സ്പിന്നർ ഇല്ല' എന്ന് പറഞ്ഞു. പകരം പേസ് ബൗളർ ജേക്കബ് ഡഫിക്കാണ് കിവീസ് അവസരം നൽകിയത്.

ഓഫ് സ്പിന്നിനോടുള്ള ഇന്ത്യയുടെ ദൗർബല്യം രഹസ്യമല്ല. ലോകകപ്പിന്റെ ആദ്യ പകുതിയിൽ എതിരാളികൾ ഇത് മുതലെടുത്തിരുന്നു. ഇടങ്കയ്യൻ ബാറ്റർമാരെ കൂടുതലുള്ള ഇന്ത്യയെ നേരിടാൻ സ്പിൻ തന്ത്രങ്ങൾ അവർ ഉപയോഗിച്ചു. എന്നാൽ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് ശേഷം ഇന്ത്യ ഒരു തന്ത്രപരമായ നീക്കം നടത്തി. വലങ്കയ്യൻ ബാറ്റർ സഞ്ജു സാംസണെ ആദ്യമായി ബാറ്റു ചെയ്യാൻ നിയോഗിച്ചു. എങ്കിലും എതിരാളികൾ ഈ തന്ത്രം തുടർന്നു. ഫൈനലിൽ കിവീസും അത് ആവർത്തിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ അവർ കോൾ മക്കോഞ്ചിയെ ഒഴിവാക്കുകയാണ് ചെയ്തത്. പക്ഷേ പാർട്ട് ടൈം ഓഫ് സ്പിൻ ബൗളർ ഗ്ലെൻ ഫിലിപ്‌സിനെ ടീമിൽ നിലനിർത്തി.