കൊളംബോ: ഐപിഎല്ലില്‍ മഹേന്ദ്ര സിങ് ധോനിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരം. വിവാദങ്ങള്‍ നിറഞ്ഞ കരിയര്‍. ഒരു കാലത്ത് ശ്രീലങ്കയുടെ പ്രധാന സ്പിന്നര്‍മാരിലൊരാള്‍. എന്നാല്‍ ഇന്ന് ജീവിക്കാനായി ബസ് ഓടിക്കുകയാണ് ലങ്കന്‍ താരം സൂരജ് രണ്‍ദീവ്. 2010 ല്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ സെവാഗിനെതിരേ നോബോള്‍ എറിഞ്ഞത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

To advertise here,

2009 ഡിസംബറിലാണ് സൂരജിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യയ്‌ക്കെതിരേയായിരുന്നു അരങ്ങേറ്റ മത്സരം. ഒരു വര്‍ഷത്തിനിപ്പുറം ടി20 യിലും ടെസ്റ്റിലും അരങ്ങേറി. ഏകദിനത്തിലൊഴിച്ച് മറ്റു ഫോര്‍മാറ്റുകളില്‍ താരത്തിന് ചെറിയ കരിയര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏകദിനത്തില്‍ 31 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ അവസാനമത്സരം 2016-ലായിരുന്നു. 12 ടെസ്റ്റും ഏഴ് ടി20 മത്സരങ്ങളും കളിച്ചു. 2011 ൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായും സൂരജ് കളിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് വിട്ട താരം പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. അതിന് ശേഷമാണ് ജീവിക്കാനായി മറ്റൊരു ജോലി സൂരജ് കണ്ടെത്തിയത്. നിലവില്‍ ഓസ്‌ട്രേലിയയില്‍ ബസ് ഡ്രൈവറാണ് ഇദ്ദേഹം. 

ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് താരം വിവാദത്തിലാകുന്നത്. 2010 ല്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് സംഭവം. സെവാഗിന് സെഞ്ചുറി ലഭിക്കാതിരിക്കാന്‍ നോബോള്‍ എറിഞ്ഞതാണ് വിവാദത്തിന് വഴിവെച്ചത്. ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്ന സമയത്താണ് സൂരജ് നോബോള്‍ എറിഞ്ഞത്. സെവാഗ് സിക്‌സറടിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. നോബോളിലെ എക്‌സ്ട്രാ റണ്ണിലൂടെ ഇന്ത്യ കളി ജയിക്കുകയും സെവാഗിന് സെഞ്ചുറി നഷ്ടമാകുകയും ചെയ്തു.