ന്യൂഡല്‍ഹി: 2008-ഐപിഎല്ലിനിടെ മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിങ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദി പുറത്തുവിട്ടത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിട്ടത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ് ലളിത് മോദി. 2007-ലെ പ്രഥമ ടി0 ലോകകപ്പിൽ ഒരോവറിലെ ആറുപന്തും സിക്സറടിക്കുന്ന താരത്തിന് പോർഷെ കാർ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് മോദി പറയുന്നത്. ടൂർണമെന്റിൽ യുവരാജ്  സിങ് ഈ നേട്ടം കൈവരിക്കുകയും ചെയ്തു.

To advertise here,

"2007-ലെ ടി20 ലോകകപ്പിന് മുമ്പ്, ഒരോവറിൽ ആറ് സിക്സറുകൾ അടിക്കുകയോ 6 വിക്കറ്റുകൾ നേടുകയോ ചെയ്യുന്നയാൾക്ക് ഒരു പോർഷെ സമ്മാനമായി ലഭിക്കുമെന്ന് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു. - ലളിത് മോദി വെളിപ്പെടുത്തി.

ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് സിക്​സ് പറത്തി യുവരാജ് ഈ നേട്ടം സ്വന്തമാക്കി. ഇതിനുശേഷം യുവരാജ് തന്റെ അടുത്തേക്ക് ഓടിവന്ന് പോർഷെ നൽകാമെന്ന വാഗ്ദാനം നിറവേറ്റാൻ ആവശ്യപ്പെട്ടുവെന്നും ലളിത് മോദി വെളിപ്പെടുത്തി.

"ബൗണ്ടറി ലൈനിൽ നിന്ന് യുവരാജ് എന്നെ നോക്കി. അവൻ ബാറ്റ് ഉയർത്തി, എന്റെ അടുത്തേക്ക് ഓടിവന്നിട്ട് എനിക്ക് എന്റെ പോർഷെ വേണം' എന്നുപറഞ്ഞു. ആ ബാറ്റ് എനിക്ക് തരൂവെന്നാണ് ഞാൻ മറുപടി നൽകിയത്.- മോദി പറഞ്ഞു.

ഫ്ളിന്റോഫുമായുള്ള തർക്കവും പിന്നാലെ യുവിയുടെ വെടിക്കെട്ടും ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാവനാത്തതാണ്. 2007 സെപ്റ്റംബര്‍ 19-നായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ വെടിക്കെട്ട്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരമായിരുന്നു അത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ മത്സരം നിര്‍ണായകമായിരുന്നു. മത്സരത്തിലെ 18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.

അതിന് പിന്നാലെ 19-ാം ഓവര്‍ എറിയാനെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി തകർത്തടിച്ചു. ആ ഓവറിലെ ആറു പന്തുകളും ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായാണ് യുവി മടങ്ങിയത്.