ന്യൂഡല്‍ഹി: ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. പ്രത്യേകിച്ച് ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഉജ്വല പ്രകടനമായിരുന്നു താരത്തിന്റേത്. അയർലൻഡ് ഓൾറൗണ്ടർ ഒർല പ്രൻഡർ​ഗാസ്റ്റ് ഓ​ഗസ്റ്റ് മാസത്തിലെ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 

To advertise here,

സിറാജിന്റെ മികവിലാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തത്‌. ടെസ്റ്റിന്റെ അഞ്ചാം ദിനം സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജായിരുന്നു.

പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസർ കൂടിയാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായിരുന്നു താരം. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്.