ഡുനെഡിന്‍ (ന്യൂസീലന്‍ഡ്): പരമ്പരയിലെ രണ്ടാം ടി20 മത്സരത്തില്‍ പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ അടിച്ചുപറത്തി ന്യൂസീലന്‍ഡ് ബാറ്റര്‍ ടിം സൈഫെര്‍ട്ട്. മത്സരത്തില്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ നാല് സിക്‌സടക്കം 26 റണ്‍സാണ് സൈഫര്‍ട്ട് അടിച്ചെടുത്തത്. അതില്‍ ഒരു സിക്‌സ് ചെന്നുവീണത് 119 മീറ്റര്‍ ദൂരത്തിലായിരുന്നു.

To advertise here,

അതേസമയം പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ടി20-യിലും പാകിസ്താന്‍ തോറ്റു. മഴമൂലം 15 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍, അഞ്ച് വിക്കറ്റിനാണ് കിവീസ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 15 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. മറുപടി ബാറ്റിങ്ങില്‍ ടിം സൈഫര്‍ട്ടിനെതിരേ അഫ്രീദി എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡനായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ മുഹമ്മദ് അലിക്കെതിരേ മറ്റൊരു ഓപ്പണര്‍ ഫിന്‍ അലന്‍ മൂന്ന് സിക്‌സറുകള്‍ നേടിയതോടെ കിവീസ് ട്രാക്കിലായി. മൂന്നാം ഓവര്‍ എറിയാനെത്തിയ അഫ്രീദിയെ സൈഫെര്‍ട്ട് കണ്ടംകടത്തുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഡ്യുനെഡിനിലെ യൂണിവേഴ്സിറ്റി ഓവല്‍ സാക്ഷിയായത്.

അഫ്രീദിയുടെ ആദ്യ രണ്ട് പന്തും ഗാലറിയിലേക്ക് പറന്നു. ആദ്യ സിക്‌സ് ചെന്നുവീണത് 119 മീറ്റര്‍ ദൂരത്തിലായിരുന്നു. നാലാം പന്തില്‍ രണ്ട് റണ്‍സെടുത്ത സൈഫെര്‍ട്ട് അവസാന രണ്ട് പന്തുകള്‍ വീണ്ടും ഗാലറിയിലെത്തിച്ചു. 22 പന്തില്‍ നിന്ന് അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 204.55 സ്‌ട്രൈക്ക് റേറ്റില്‍ 45 റണ്‍സടിച്ച സൈഫെര്‍ട്ടാണ് കളിയിലെ താരമായത്. ഫിന്‍ അലന്‍ 16 പന്തില്‍ 38 റണ്‍സടിച്ചതോടെ 13.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി.