ഹുബ്ലി: രഞ്ജി ട്രോഫി ഫൈനലിൽ കർണാടയ്‌ക്കെതിരേ ജമ്മു കശ്മീർ മികച്ച നിലയിൽ. ആദ്യ ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെന്ന നിലയിലാണ് ജമ്മു. സെഞ്ചുറി നേടിയ ശുഭം പുൺഡിർ(117) ക്രീസിലുണ്ട്. ജമ്മു ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഒൻപതാം കിരീടമാണ് കർണാടകയുടെ ലക്ഷ്യം.

To advertise here,

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ജമ്മുവിന് തുടക്കത്തിൽ തന്നെ ഖമ്രാൻ ഇഖ്ബാലിനെ നഷ്ടമായി. ആറുറൺസ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച യാവിർ ഹസ്സനും ശുഭം പുൺഡിറും ചേർന്ന് ടീമിനെ കരകയറ്റി. കർണാടക ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തിയ ഇരുവരും ചേർന്ന് സ്‌കോർ നൂറുകടത്തി. ഇരുവരും അർധസെഞ്ചുറികളുമായി കളം നിറഞ്ഞതോടെ കർണാടക പ്രതിരോധത്തിലായി. എന്നാൽ സ്‌കോർ 157 ൽ നിൽക്കേ ഹസ്സൻ പുറത്തായി. 88 റൺസാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ 139 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

നാലാമനായി ക്യാപ്റ്റൻ പരസ് ദൊഗ്രയാണ് ഇറങ്ങിയത്. എന്നാൽ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത് തിരിച്ചടിയായി. 64-ാം ഓവറിൽ പരിക്കേറ്റതിന് പിന്നാലെ താരം കളംവിട്ടു. പിന്നീട് അബ്ദുൾ സമദാണ് പകരം ബാറ്റേന്തിയത്. ശുഭവും അബ്ദുൾ സമദും ചേർന്ന് ടീമിനെ ട്രാക്കിലാക്കുന്നതാണ് മൈതാനത്ത് കണ്ടത്. സമദിനെ ഒരുവശത്ത് നിർത്തി ശുഭം ജമ്മുവിനെ 200 കടത്തി. താരത്തിന്റെ സെഞ്ചുറിയുമെത്തിയതോടെ ജമ്മു പിടിമുറുക്കി. ആദ്യദിനത്തിന്റെ അവസാനം അബ്ദുൾ സമദ് അർധസെഞ്ചുറിയും നേടി.