മുന്‍ വിന്‍ഡീസ് നായകനും വെടിക്കെട്ട് ബാറ്ററുമായ നിക്കൊളാസ് പുരാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കരിയറില്‍ മിന്നും ഫോമില്‍ നില്‍ക്കേയാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. 29-ാം വയസ്സിലാണ് പുരാന്‍ വിരമിക്കുന്നത്. അതേസമയം ഐപിഎല്ലില്‍ കളിക്കുന്നത് തുടരും. 

To advertise here,

ഇത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് പറഞ്ഞാണ് പുരാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നതായി അറിയിച്ചത്. ക്രിക്കറ്റ് മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചെന്നും വെസ്റ്റിന്‍ഡീസ് ജനതയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയെന്നും പുരാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പിന്തുണച്ച ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താരം നന്ദി അറിയിച്ചു. 

വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്ത് വിന്‍ഡീസ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റര്‍മാരിലൊരാളാണ് പുരാന്‍. 2016-ല്‍ ടി20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറി. 106 ടി20 മത്സരങ്ങളില്‍ നിന്ന് 2275 റണ്‍സാണ് സമ്പാദ്യം. 2019 ലാണ് ഏകദിനത്തിലെ അരങ്ങേറ്റം. 61 ഏകദിനങ്ങളില്‍ നിന്നായി 1983 റണ്‍സും നേടി. മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഈ ഫോര്‍മാറ്റില്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ താരം കളിച്ചിട്ടില്ല.