കൊളംബോ: 1996 ലെ ലോകകപ്പ് വിജയികളായ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി താരങ്ങളെ കണ്ടത്. താരങ്ങളുമായി സംവദിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മോദി പ്രതികരിച്ചു.

To advertise here,

കുമാര ധര്‍മസേന, അരവിന്ദ ഡിസില്‍വ, സനത് ജയസൂര്യ, ചാമിന്ദ വാസ്, ഉപുല്‍ ചന്ദന, മര്‍വന്‍ അട്ടപ്പട്ടു തുടങ്ങിയ താരങ്ങള്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിലുണ്ടായിരുന്നു. 1996-ലെ ലോകകപ്പ് വിജയികളായ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമംഗങ്ങളുമായി സംവദിക്കാനായതില്‍ സന്തോഷമുണ്ട്. എണ്ണമറ്റ കായികപ്രേമികളുടെ ഭാവനകളെ കീഴടക്കിയ ടീമാണിത്. - മോദി എക്‌സില്‍ കുറിച്ചു.

താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മോദി പങ്കുവെച്ചിട്ടുണ്ട്. സനത് ജയസൂര്യ നിലവില്‍ ലങ്കന്‍ ടീമിന്റെ മുഖ്യപരിശീലകനാണ്. 2024-ല്‍ ലങ്ക ഇന്ത്യന്‍ ടീമിനെതിരേ ഏകദിന പരമ്പര നേടുന്നത് ജയസൂര്യയുടെ കീഴിലാണ്. കുമാര ധര്‍മസേന അമ്പയറായി പ്രവര്‍ത്തിക്കുന്നു.

1996 ലെ ലോകകപ്പ് ഫൈനലില്‍ ഓസീസിനെ കീഴടക്കിയാണ് ശ്രീലങ്ക കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ലങ്ക അന്ന് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ ഇന്ത്യയെയുമാണ് കീഴടക്കിയത്.