ക്രിക്കറ്റ് ലോകത്തെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാക് മത്സരം. ഇരുടീമുകള്‍ ഏറ്റുമുട്ടുമ്പോഴൊക്കെ അതിന് സാധാരണ മത്സരത്തിനപ്പുറമുള്ള മാനം കൈവരാറുണ്ട്. അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂർണമെന്റിന്റെ ​ഗ്രൂപ്പ് സ്റ്റേജിലാണ് ടീമുകള്‍ അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. പിന്നാലെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലും മുത്തമിട്ടു. ഇപ്പോഴിതാ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉത്തരമാണ് ചര്‍ച്ചയാവുന്നത്.

To advertise here,

ഏതാണ് മികച്ച ടീമെന്ന ചോദ്യത്തിന് താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന മറുപടിയാണ് മോദി നല്‍കിയത്. ലെക്‌സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ക്രിക്കറ്റ് കളിയുടെ സാങ്കേതികകാര്യങ്ങളിലേക്ക് വന്നാല്‍ ഞാന്‍ അതില്‍ ഒരു വിദഗ്ധനല്ല. അതില്‍ വിദഗ്ധരായവര്‍ക്ക് മാത്രമേ ഇക്കാര്യം പറയാനാകൂ. അവര്‍ക്ക് മാത്രമേ ഏത് ടീമാണ് മികച്ചതെന്നും ഏതൊക്കെ താരങ്ങളാണ് മികച്ചുനില്‍ക്കുന്നതെന്നും തീരുമാനിക്കാനാവൂ.- മോദി പറഞ്ഞു.

എങ്കിലും മത്സരഫലങ്ങള്‍ ചിലത് തുറന്നുകാട്ടുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയും പാകിസ്താനും കളിച്ചത്. ആ മത്സരഫലം ഏത് ടീമാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകത്തെയൊന്നാകെ ഊര്‍ജ്വസ്വലമാക്കാനുള്ള ശക്തി കായികമേഖലയ്ക്കുണ്ടെന്നും ഇത് ലോകമെമ്പാടും ആളുകളെ ഒരുമിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ ഫുട്‌ബോളിന് ശക്തമായ അടിത്തറയുള്ള ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഞങ്ങളുടെ വനിതാ ഫുട്‌ബോള്‍ ടീം മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. പുരുഷടീം മെച്ചപ്പെട്ടുവരുന്നുണ്ട്. പഴയകാലത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ 1980-കളില്‍ ഒരേയൊരു പേര് മാത്രമേ ഉയര്‍ന്ന് കേട്ടിരുന്നുള്ളൂ. അത് ഡീഗോ മാറഡോണയാണ്. അന്നത്തെ തലമുറയ്ക്ക് അയാളാണ് ഹീറോ. ഇന്നത്തെ തലമുറയോട് ചോദിച്ചാല്‍ മെസ്സിയെന്ന് പറയും.- മോദി കൂട്ടിച്ചേര്‍ത്തു.