ലാഹോര്‍:പാക് താരത്തിന്റെ ബൗളിങ് ആക്ഷനെച്ചൊല്ലി പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കം. പിഎസ്എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഇസ്ലാമബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടയിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. മുള്‍ട്ടാന്‍ സ്പിന്നര്‍ ഇഫ്തിഖര്‍ അഹമ്മദിന്റെ ബൗളിങ് ആക്ഷനെതിരേ കിവീസ് താരം കോളിന്‍ മുണ്‍റോയാണ് രംഗത്തെത്തിയത്. 

To advertise here,

ഇഫ്തിഖറിന്റെ പന്ത് നേരിട്ടതിന് പിന്നാലെയാണ് മുണ്‍റോ ആക്ഷന്‍ ചോദ്യംചെയ്തത്. താരം കൈമടക്കിയാണ് പന്തെറിയുന്നതെന്ന് മുണ്‍റോ ആരോപിച്ചു. ഇഫ്തിഖറിനോട് ഇക്കാര്യം തുടര്‍ച്ചയായി സൂചിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇഫ്തിഖര്‍ അമ്പയറിനെ സമീപിച്ചു. മുള്‍ട്ടാന്‍ താരങ്ങള്‍ മുണ്‍റോയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതോടെ സാഹചര്യം വഷളായി. ഒടുക്കം അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇഫ്തിഖറിന് പന്തെറിയാന്‍ അനുവാദവും നല്‍കി. 

സംഭവത്തില്‍ താരങ്ങള്‍ക്ക് പിഴചുമത്തിയിട്ടുണ്ട്. താരങ്ങള്‍ അച്ചടക്കം ലംഘിച്ചെന്നുകാട്ടി മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയായി ചുമത്തിയത്. അതേസമയം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇസ്ലാമാബാദ് വിജയിച്ചു. മുള്‍ട്ടാന്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ ഇസ്ലാമബാദ് മറികടന്നു.