ജൊഹാനസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ റെക്കോര്‍ഡ് നേടാന്‍വേണ്ടി ഇതിഹാസ താരം ബ്രയാന്‍ ലാറ തന്നെ പ്രോത്സാഹിപ്പിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡര്‍. കഴിഞ്ഞദിവസം സിംബാബ്‌വെയ്‌ക്കെതിരേ നടന്ന രണ്ടാം ടെസ്റ്റില്‍ മുള്‍ഡര്‍ 367 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുമ്പോള്‍ ടീം ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നാലെയാണ് ലാറയുടെ പ്രോത്സാഹനം. സ്ഥിരം നായകനായ ടെംബ ബാവുമയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച മള്‍ഡര്‍ തന്നെയായിരുന്നു ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനമെടുത്തത്. 

To advertise here,

തന്റെ പേരിലുള്ള റെക്കോഡ് തകര്‍ക്കാന്‍ ശ്രമിക്കണമായിരുന്നെന്ന് ലാറ തന്നോട് പറഞ്ഞെന്ന് മുള്‍ഡര്‍ വ്യക്തമാക്കി. റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇനിയും ഇങ്ങനെയൊരു സാഹചര്യം മുന്നില്‍ വന്നാല്‍ താന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടണമെന്നാണ് ആഗ്രഹമെന്നും ലാറ പറഞ്ഞതായി മുള്‍ഡര്‍ പറഞ്ഞു. ഇക്കാര്യം അദ്ദേഹത്തില്‍നിന്നുതന്നെ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. ലാറ ക്രിക്കറ്റിലെ ഇതിഹാസമാണെന്നും അദ്ദേഹം നേടിയ 400 ക്രിക്കറ്റിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്നും മുള്‍ഡര്‍ പറഞ്ഞു.  

അതേസമയം താന്‍ ചെയ്തത് ശരിയായ കാര്യമാണെന്ന നിലപാടില്‍ത്തന്നെയാണ് മുള്‍ഡര്‍ ഇപ്പോഴമുള്ളത്. കളിയെ ബഹുമാനിക്കുക എന്നതാണ് പ്രധാന കാര്യമെന്നും മുള്‍ഡര്‍ പറഞ്ഞു. ബ്രയാന്‍ ലാറയുടെ റെക്കോഡ് അങ്ങനെത്തന്നെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്ന് മുള്‍ഡര്‍ പറഞ്ഞു. 2004-ല്‍ ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരേ ലാറ നേടിയ 400 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്ത്രതിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. 33 റണ്‍സ്‌കൂടി നേടിയാല്‍ മുള്‍ഡറിന് ലാറയുടെ റെക്കോഡിനൊപ്പമെത്താമായിരുന്നു.