ലണ്ടൻ: 2026 ടി20 ലോകകപ്പിലെ ഏറ്റവും മണ്ടൻ ടീമാണ് ദക്ഷിണാഫ്രിക്കയെന്ന വിവാദ പ്രസ്താവനയുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യ ടൂർണമെന്റ് ജയിക്കാൻ കാരണമായത് ദക്ഷിണാഫ്രിക്കയുടെ പിഴവാണെന്നാണ് വോണിന്റെ കണ്ടെത്തൽ. സൂപ്പർ എട്ട് ഘട്ടത്തിൽ വെസ്റ്റിൻഡീസിനോട് മനപ്പൂർവം തോറ്റിരുന്നെങ്കിൽ ഇന്ത്യയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാമായിരുന്നുവെന്നാണ് വോൺ അഭിപ്രായപ്പെട്ടത്. 'സ്റ്റിക് ടു ക്രിക്കറ്റ്' പോഡ്കാസ്റ്റിലായിരുന്നു വോണിന്റെ വിവാദ പരാമർശം.

To advertise here,

ശക്തരായ ടീമുകളെ നേരത്തെ തന്നെ പുറത്താക്കുന്നതാണ് കിരീടം നേടാനുള്ള എളുപ്പവഴിയെന്നും, എന്നാൽ ദക്ഷിണാഫ്രിക്ക ആ അവസരം കളഞ്ഞുകുളിച്ചെന്നും അദ്ദേഹം പരിഹസിക്കുന്നു. മികച്ച ഫോമിലായിരുന്ന ഇന്ത്യയെ മുന്നേറാൻ അനുവദിച്ചത് ദക്ഷിണാഫ്രിക്കയുടെ ബുദ്ധിശൂന്യമായ തീരുമാനമാണെന്നാണ് വോൺ പറഞ്ഞത്.

സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിനെത്തുടർന്ന് ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ തോൽപ്പിച്ചതോടെ ഇന്ത്യയ്ക്ക് സെമിയിലേക്ക് വഴി തുറന്നു. തുടർന്ന് സിംബാബ്​വെ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നിവരെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി.

മറുവശത്ത് ടൂർണമെന്റിൽ പരാജയമറിയാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക ന്യൂസീലൻഡിനോട് തോറ്റ് പുറത്തായി.