ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നത് മുന്‍നിര്‍ത്തി മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം മനോജ് തിവാരി. ടീമിന്റെ പരിശീലകനല്ലാതിരുന്ന കാലത്ത് ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്നു പറഞ്ഞ ഗംഭീര്‍, ഇപ്പോള്‍ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ കളിക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗംഭീര്‍ ഒരു കാപട്യക്കാരനാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു. 

To advertise here,

'ഗംഭീര്‍ ഒരു കാപട്യക്കാരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഇന്ത്യന്‍ ടീമിന്റെ പരിശീലകനല്ലാതിരുന്ന കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരിക്കലും കളിക്കരുതെന്ന് പറഞ്ഞ വ്യക്തിയാണ്. ഇപ്പോള്‍ എന്തുചെയ്യും? ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ കളിക്കാന്‍ പോകുന്ന ടീമിന്റെ പരിശീലകനാണ് അദ്ദേഹം. പാകിസ്താനുമായി കളിക്കുന്നതിനാല്‍ താന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന് എന്തുകൊണ്ട് രാജിവച്ചുകൂടാ?' -തിവാരി ചോദിച്ചു. 

അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുന്നതുവരെ പാകിസ്താനെതിരെ കളിക്കരുതെന്ന് മുന്‍പ് ഗംഭീര്‍ പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷവും ഗംഭീര്‍ ഇതേ പ്രസ്താവന ആവര്‍ത്തിച്ചിരുന്നു. എങ്കിലും ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമെന്നു തന്നെയാണ് വിവരം. ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളിലും ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന ആവശ്യം രാജ്യത്ത് ശക്തമാവുകയാണ്.