ന്യൂഡൽഹി: എട്ടുവർഷത്തിന് ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിൽ ഇടംപിടിച്ചെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒരു അർധസെഞ്ചുറി മാത്രമാണ് പരമ്പരയിലെ എടുത്തുപറയാവുന്ന ഇന്നിങ്സ്. അതും അവസാനടെസ്റ്റിൽ. ഇപ്പോഴിതാ ആ ഇന്നിങ്സിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കരുൺ. അർധസെഞ്ചുറി നേടിയെങ്കിലും അത് സെഞ്ചുറിയിലെത്തിക്കാനാവാത്തതിൽ നിരാശയുണ്ടെന്നാണ് താരം പറയുന്നത്. 

To advertise here,

ഓവലിൽ ലഭിച്ച തുടക്കം സെഞ്ചുറിയാക്കി മാറ്റാൻ കഴിയാത്തതിൽ എനിക്ക് നിരാശയുണ്ടായിരുന്നു. - ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയോട് കരുൺ പ്രതികരിച്ചു. ടീം ഒരു പ്രയാസമേറിയ അവസ്ഥയിലായിരുന്ന ആദ്യ ദിവസം പൊരുതി നിൽക്കേണ്ടത് വളരെ പ്രധാനമായിരുന്നു. ഞാൻ ഇതിനുമുൻപ് അവിടെ നന്നായി കളിച്ചിട്ടുണ്ട്. നോർത്താംപ്ടൺ ഷെയറിനുവേണ്ടി 150 റൺസ് നേടിയിരുന്നു. പരിഭ്രമം ഉണ്ടായിരുന്നെങ്കിലും ആത്മവിശ്വാസത്തിലായിരുന്നു. അതൊരു വലിയ സ്കോറാക്കി മാറ്റാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ അതിന് കഴിഞ്ഞില്ല. - കരുൺ നായർ പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരായ പരമ്പര കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നുവെന്നും ഒരുപാട് ആത്മപരിശോധന നടത്തിയതായും കരുൺ വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങൾ വിട്ടുകളയുകയും വരുന്ന മാസങ്ങളിൽ എന്ത് ചെയ്യണം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കളിക്കുന്നത് ഏത് തലത്തിലായാലും വലിയ സ്കോറുകൾ നേടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. - കരുൺ കൂട്ടിച്ചേർത്തു.

കരുണിന്റെ അർധസെഞ്ചുറി പിറന്ന ഓവലിലെ അവസാനടെസ്റ്റിൽ ജയിച്ചാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്. ആദ്യ ഇന്നിങ്സിൽ 57 റൺസാണ് താരം നേടിയത്. ആറുറൺസിനാണ് ടീമിന്റെ ജയം. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ.