ദുബായ്: ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും പാക് നായകനോട് മുഖം തിരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ടോസ് സമയത്ത് പാകിസ്താന്‍ നായകനെ നോക്കാനോ ടോസിന് ശേഷം ഹസ്തദാനം ചെയ്യാനോ സൂര്യകുമാര്‍ തയ്യാറായില്ല. ഗ്രൂപ്പ് മത്സരത്തില്‍ സ്വീകരിച്ച അതേ സമീപനം തന്നെ ഇക്കുറിയും സൂര്യ സ്വീകരിച്ചു. 

To advertise here,

ടോസ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ ഫീല്‍ഡിങ് ചെയ്യാനുള്ള തീരുമാനം അറിയിച്ചു. പിന്നാലെ ടീമിലെ മാറ്റങ്ങളെക്കുറിച്ചും ബ്രോഡ്കാസ്റ്റര്‍ രവി ശാസ്ത്രിയോട് സംസാരിച്ചു. സംസാരം പൂര്‍ത്തിയാക്കിയതിന് ശേഷം പെട്ടെന്ന് തന്നെ സൂര്യ മടങ്ങി. പിന്നാലെ പാക് നായകനും രവി ശാസ്ത്രിയോട് സംസാരിച്ചു. 

ടോസ് സമയത്ത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റും സൂര്യകുമാര്‍ യാദവും മാത്രമാണ് കൈകൊടുത്തത്. പാക് നായകനും ആന്‍ഡി പൈക്രോഫ്റ്റിന് കൈകൊടുക്കാന്‍ തയ്യാറായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും കളിച്ചപ്പോഴും പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി.

പാകിസ്താൻ ടീമിന്റെ എതിർപ്പിനെ മറികടന്നാണ് പൈക്രോഫ്റ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചുമതലയേൽപ്പിച്ചത്. ആദ്യതവണ ഇന്ത്യയും പാകിസ്താനും കളിച്ചപ്പോൾ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കുന്നതിൽനിന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗയെ പൈക്രോഫ്റ്റ് പിന്തിരിപ്പിച്ചെന്നായിരുന്നു മാച്ച് റഫറിക്കെതിരേ പാക് ടീം മാനേജ്‌മെന്റ് നടത്തിയ ആരോപണം. മാച്ച് റഫറിയെ ടൂർണമെന്റിൽനിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യം പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ചെങ്കിലും ഐസിസി അംഗീകരിച്ചില്ല.