കെന്നിങ്ടൺ: റെക്കോഡ് കുറിച്ചതിന് പിന്നാലെ റണ്ണൗട്ടായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ റണ്ണെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യന്‍ നായകന്‍ ഔട്ടായത്. 21 റണ്‍സെടുത്ത് ഗില്‍ മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 

To advertise here,

ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ​ഗില്ലിന്റെ ശ്രമം പാളുകയായിരുന്നു. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ റണ്ണിനായി ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു. താരം നിരാശയോടെ മൈതാനത്തുനിന്ന് മടങ്ങി.

മത്സരത്തിൽ 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.