ലോര്‍ഡ്‌സ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പേസർ ജോഫ്ര ആർച്ചർ ഇം​ഗ്ലണ്ട് ടീമിലേക്കെത്തിയപ്പോൾ ഇന്ത്യൻ ടീമിലേക്ക് ജസ്പ്രീത് ബുംറയും മടങ്ങിയെത്തി. ജോഷ് ടങ്ങിന് പകരമാണ് ആർച്ചറെത്തിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമാണ് ബുംറ ടീമിലെത്തിയത്.  

To advertise here,

ലോർഡ്സിൽ പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പിച്ചിൽ പച്ചപ്പുണ്ട്. ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവരുടെ പ്രകടനമാകും ഇന്ത്യയ്ക്ക് നിർണായകമാകുന്നത്. പേസും ബൗൺസുമുള്ള പിച്ചിൽ ബുംറ അപകടകാരിയാണ്. താളം കണ്ടെത്തിയാൽ സിറാജിനെ തളയ്ക്കാനും ഇംഗ്ലീഷ് ബാറ്റർമാർ ബുദ്ധിമുട്ടും. ആകാശ് കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്.

ആർച്ചറെ ടീമിൽ ഉൾപ്പെടുത്തി ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേഗംകൊണ്ടും ആക്രമണോത്സുകതകൊണ്ടും ഇന്ത്യൻ ബാറ്റർമാരെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള പേസറാണ് ആർച്ചർ. എന്നാൽ, നാലുവർഷത്തിനിടെ ടെസ്റ്റിൽ കളിച്ചില്ലെന്ന പോരായ്മയുണ്ട്. ക്രിസ് വോക്സ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ബ്രെണ്ടൻ കാഴ്‌സ് എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. സ്പിന്നർ ഷൊയ്ബ് ബഷീറിനെ ടീമിൽ നിലനിർത്തിയിട്ടുണ്ട്.

പിച്ച് പേസിനെ തുണയ്ക്കുന്നതാണെങ്കിൽ ക്ഷമയോടെ കളിക്കുകയെന്നതാകും പ്രധാനം. ഇന്ത്യൻ ബാറ്റർമാരിൽ കെ.എൽ. രാഹുലും ഗില്ലുമാണ് അത്തരത്തിൽ കളിക്കാൻ കഴിയുന്നവർ. മൂന്നാം നമ്പറിൽ കരുൺ നായർ അല്ലെങ്കിൽ സായ് സുദർശനാകും. 430 റൺസുമായി മുന്നിൽനിന്ന് നയിക്കുന്ന ഗില്ലിന്റെ പ്രകടനമാകും ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമാകുന്നത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഒരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ ബർമിങ്ങാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ ജയം സ്വന്തമാക്കി ഇന്ത്യ തിരിച്ചടിച്ചു.

ഇംഗ്ലണ്ട് ടീം - സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രെണ്ടൻ കാഴ്‌സ്,. ജോഫ്ര ആർച്ചർ, ഷോയ്ബ് ബഷീർ.

ഇന്ത്യ ടീം - യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്