ലീഡ്‌സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ 371 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ സാക് ക്രോളി (12*), ബെന്‍ ഡക്കറ്റ് (9*) എന്നിവരാണ് ക്രീസില്‍. അവസാന ദിനം ജയത്തിലേക്ക് ഇംഗ്ലണ്ടിന് 350 റണ്‍സ് കൂടി വേണം. ഇന്ത്യയ്ക്ക് 10 വിക്കറ്റും.

To advertise here,

നേരത്തേ കെ.എല്‍ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 364 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനു മുന്നില്‍വെച്ചത് 371 റണ്‍സ് വിജയലക്ഷ്യം.

രാഹുലിന്റെയും പന്തിന്റെയും സെഞ്ചുറികളാണ് നാലാം ദിനം ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ സമ്മാനിച്ചത്. രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സാണ് പുറത്താക്കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ - പന്ത് സഖ്യം മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. നാലാം ദിനം ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇരുവരും തുടക്കത്തില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ രണ്ടാം സെഷനില്‍ ഇരുവരും ഗിയര്‍ മാറ്റി. ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി കുറിച്ച പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറുമടക്കം 118 റണ്‍സെടുത്താണ് പുറത്തായത്. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 195 റണ്‍സിന്റെ കൂട്ടുകെട്ടിലും പന്ത് പങ്കാളിയായി. പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

പിന്നീട് രാഹുലും പുതുതായി ക്രീസിലെത്തിയ കരുണ്‍ നായരും ചേര്‍ന്ന് സ്‌കോര്‍ 333-ല്‍ എത്തിച്ചു. ഇതിനിടെ രണ്ടാം ന്യൂബോള്‍ എടുത്ത ഇംഗ്ലണ്ട് രാഹുലിനെ പുറത്താക്കി. ബ്രൈഡന്‍ കാര്‍സിന്റെ പന്ത് രാഹുലിന്റെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് പതിക്കുകയായിരുന്നു. 247 പന്തില്‍ നിന്ന് 18 ബൗണ്ടറികളടക്കം 137 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സ്‌കോര്‍ബോര്‍ഡിലേക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കരുണും വീണു. 54 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കരുണിനെ ക്രിസ് വോക്സ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. 

തുടര്‍ന്ന് ശാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുംറ (0) എന്നിവരെ ഒരേ ഓവറില്‍ മടക്കി ജോഷ് ടങ് ഇന്ത്യന്‍ വാലറ്റം തകര്‍ത്തു. 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് സ്‌കോര്‍ 364-ല്‍ എത്തിച്ചത്. 

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറു റണ്‍സ് ലീഡ് നേടിയിരുന്നു.