ചെന്നൈ: ചെന്നൈയില്‍ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ഇംഗ്ലണ്ടിന് മറുപടിയുണ്ടായില്ല. തിലക് കത്തിക്കയറിയപ്പോള്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. ഇംഗ്ലണ്ടിന് നിരാശയോടെ മടക്കം.രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മയാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. അതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 മുന്നിലെത്തി.

To advertise here,

166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തിലക് വര്‍മ മാത്രമാണ് തിളങ്ങിയത്. അര്‍ധസെഞ്ചുറിയുമായി താരം നടത്തിയ ഒറ്റയാള്‍പോരാട്ടമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. അതേസമയം അഭിഷേക് ശര്‍മ(12),സഞ്ജു സാംസണ്‍(5), സൂര്യ കുമാര്‍ യാദവ്(12), ധ്രുവ് ജുറെല്‍(4), ഹാര്‍ദിക് പാണ്ഡ്യ(7) എന്നിവര്‍ നിരാശപ്പെടുത്തി. ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച തിലക് വര്‍മയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100-കടത്തി. എന്നാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ അക്ഷര്‍ പട്ടേലും(2) പുറത്തായി. അതോടെ ഇന്ത്യ 126-7 എന്ന നിലയിലേക്ക് വീണു. 

പിന്നീട് വെടിക്കെട്ട് നടത്തിയ തിലക് വര്‍മ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി. അര്‍ഷ്ദീപ് സിങ്ങിനെ ഒരുവശത്ത് നിര്‍ത്തി തിലക് ടീം സ്‌കോര്‍ ഉയര്‍ത്തി. അര്‍ഷ്ദീപിനെ കൂടാരം കയറ്റി ഇംഗ്ലണ്ട് മത്സരം പിടിമുറുക്കി. അവസാന മൂന്ന് ഓവറില്‍ 20 റണ്‍സാണ് ഇന്ത്യക്ക് വേണ്ടി വന്നത്. പിന്നീട് ക്രിസീലിറങ്ങിയ രവി ബിഷ്‌ണോയും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യക്ക് ജയപ്രതീക്ഷ കൈവന്നു. പിന്നാലെ തിലക് വിജയത്തിലെത്തിച്ചു. തിലക് വര്‍മ 55 പന്തില്‍ നിന്ന് 72 റണ്‍സോടെ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്.  ആദ്യ മത്സരത്തില്‍ എന്ന പോലെ രണ്ടാം മത്സരത്തിലും ജോസ് ബട്‌ലര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്. 30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ബട്‌ലറാണ് ടോപ് സ്‌കോറര്‍. ബ്രൈഡന്‍ കാര്‍സെ 31 ഉം ജെയ്മി സ്മിത്ത് 22 ഉം റണ്‍സെടുത്തു. ഓപ്പണര്‍മാര്‍ അടക്കം മൂന്ന് പേര്‍ ഒറ്റയക്കത്തിന് മടങ്ങി.

ഇന്ത്യയ്ക്കുവേണ്ടി അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.