ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം. 2025 വനിതാ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ലോകകപ്പിൽ ഒക്ടോബർ 5 ന് ഇരുടീമുകളും ഏറ്റുമുട്ടും. കൊളംബോയിലെ ആര്.പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒക്ടോബർ 26-ന് നടക്കും. വനിതാ ലോകകപ്പിന്റെ മത്സരക്രമം പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും. ഒക്ടോബര്‍ 29,30 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 2 നാണ് ഫൈനല്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോല്‍ക്കര്‍ സ്റ്റേഡിയം(ഇന്ദോര്‍), എസിഎ-വിഡിസിഎ സ്റ്റേഡിയം(വിശാഖപട്ടണം), കൊളംബോയിലെ ആര്.പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. 12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.
അതേസമയം പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുനടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ധാരണയിലെത്തിയിരുന്നു. പാകിസ്താന് നോക്കൗട്ട് റൗണ്ടുകളില്‍ യോഗ്യതനേടുന്നതിനനുസരിച്ചാണ് സെമി, ഫൈനല്‍ മത്സരങ്ങളുടെ വേദിയിലും തീരുമാനമെടുക്കുക.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്ത് ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചിരുന്നു.
Content Highlights: india pak cricket match womens odi world cup
Published: 16 Jun 2025, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented