നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. 

To advertise here,

ഇന്ത്യയുടെ അഞ്ചാം അണ്ടര്‍-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു, 

പ്രതിസന്ധി ഘട്ടത്തില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത്‌ അര്‍ധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തില്‍ 50 റണ്‍സ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തില്‍ പുറത്താകെ 50 റണ്‍സ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് വീശിയും നിറഞ്ഞാടിയ രാജ് ബവയുടെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. കളിയിലെ താരമായ രാജ് ബാവ അഞ്ചു വിക്കറ്റും 35 റണ്‍സും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

അവസാന ഘട്ടത്തിലെ സമ്മര്‍ദ്ദം കാറ്റില്‍പറത്തി അടുത്തടുത്ത പന്തുകളില്‍ രണ്ട് സിക്‌സര്‍ പയിച്ച് ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്-189/10 (44.5 ഓവര്‍), ഇന്ത്യ- 195/6 (47.4 ഓവര്‍). 

അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്. ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മത്സരം 3.3 ഓവര്‍ ആയപ്പോഴേക്കും അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. എട്ടാം വിക്കറ്റില്‍ ജെയിംസ് റൂവും ജെയിംസ് സെയ്ല്‍സും ചേര്‍ന്നെടുത്ത 93 റണ്‍സാണ് ഇംഗ്ലീഷ് ഇന്നിങ്സിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. റൂ 95 റണ്‍സിന് പുറത്തായപ്പോള്‍ സെയ്ല്‍സ് 34 റണ്‍സോടെ പുറത്താവാതെ നിന്നു. 61 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് 100 കടക്കുമോ എന്നുപോലും ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. 

ഏഴിന് 91ലേക്ക് ഇംഗ്ലണ്ട് വീണപ്പോഴാണ് റൂവും സെയ്ല്‍സും ഒത്തുചേര്‍ന്നത്. 116 പന്ത് നേരിട്ട റൂ 12 ഫോറുകള്‍ അടിച്ചു. പിന്നീട് ഈ കൂട്ടുകെട്ടിനെ പുറത്താക്കി രവികുമാര്‍ തന്നെയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. 43-ാം ഓവറിലെ ആദ്യപന്തില്‍ റൂ പുറത്തായി. പിന്നീട്‌ അഞ്ച് റണ്‍സിനിടെ അടുത്ത രണ്ട് വിക്കറ്റും വീണതോടെ ഇംഗ്ലണ്ട് ഇന്നിംങ്‌സ്‌ അവസാനിച്ചു.

Content Highlights: India lifts record fifth U19 WC title, defeats England in summit clash