കറാച്ചി: ലെജന്‍ഡ്‌സ് ലീഗില്‍ പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. സ്വകാര്യ ലീഗുകളില്‍ പാകിസ്താന്‍ എന്ന പേര് ഉപയോഗിക്കുന്നത് തടയുകയാണ് പിസിബി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ചേര്‍ന്ന് ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി ടെലികോം ഏഷ്യ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

To advertise here,

വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ രണ്ടുതവണയാണ് ഇന്ത്യ പാകിസ്താനെതിരേ കളിക്കില്ലെന്ന തീരുമാനമെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലും സെമി ഫൈനലിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിസിബിയുടെ നിര്‍ണായക തീരുമാനം. 

രണ്ടുതവണ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചത് രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയതായാണ് പിസിബിയുടെ വിലയിരുത്തല്‍. അതിനാല്‍ ഇനി മുതല്‍ സ്വകാര്യ ലീഗുകളില്‍ പാകിസ്താന്‍ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായേക്കും. പേര് ഉപയോഗിക്കണമെങ്കില്‍ പിസിബിയുടെ അനുമതി വേണ്ടിവരും. ശനിയാഴ്ച നടക്കുന്ന ഡബ്ല്യുസിഎല്‍ ഫൈനലില്‍ പേര് ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. പാകിസ്താന്‍ ചാമ്പ്യന്‍സ് എന്ന പേരിലാണ് ടീം ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള  ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. ലീഗ് ഘട്ടത്തില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ മത്സരക്രമം തീരുമാനിച്ചയുടന്‍ പാകിസ്താനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.