ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണിത്. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. 

To advertise here,

ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിര്‍ദേശം പാലിച്ചതിനാല്‍ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ലെന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്. കഴിഞ്ഞദിവസം ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാകിസ്താന്റെ ജാവലിന്‍ താരവുമായ അര്‍ഷദ് നദീമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. 

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് നേരത്തേ, മുന്‍താരങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യുട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. പ്രകോപനപരവും വര്‍ഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താന്‍ യുട്യൂബ് ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചു. 

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് നടപടി. ആക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു.