ഏകദിന ക്രിക്കറ്റിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി ഐസിസി. ടി20 ക്രിക്കറ്റിന്റെ ജനസമ്മതിയില്‍ ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാര്‍ കുറയുന്നതിന് പരിഹാരമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. പന്തിന്റെ ഉപയോഗത്തിലും കണ്‍കഷന്‍ നിയമത്തിലുമാണ് പ്രധാനമായും മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്. ജൂലായ് മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

ഏകദിനത്തില്‍ ഇനി ഒരു ഇന്നിങ്‌സില്‍ രണ്ട് എന്‍ഡില്‍ നിന്നും പന്തെറിയാന്‍ രണ്ട് പന്തുകള്‍ ഉപയോഗിക്കും. അതായത് ഓരോ ന്യൂ ബോളുകള്‍ വീതം രണ്ട് എന്‍ഡില്‍ നിന്നും എറിയാന്‍ ഉപയോഗിക്കുന്ന രീതി. ആദ്യ 34 ഓവറുകള്‍ ഇത്തരത്തില്‍ രണ്ട് വ്യത്യസ്ത പന്തുകള്‍ ഉപയോഗിച്ചാകും എറിയുക. ഓരോ പന്ത് ഉപയോഗിച്ചും 17 ഓവറുകള്‍ വീതം എറിയും. പിന്നീടുള്ള 16 ഓവറുകള്‍ എറിയാന്‍ ഈ രണ്ടു പന്തുകളിലെ ഒന്ന് മാത്രമാകും ഉപയോഗിക്കുക. ഏത് പന്താണ് ഉപയോഗിക്കേണ്ടതെന്ന് ബൗളിങ് ടീം ക്യാപ്റ്റന് തീരുമാനിക്കാം.

കണ്‍കഷന്‍ നിയമത്തിലും കാതലായ മാറ്റമുണ്ട്. അടിയന്തര സാഹചര്യത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കാനുള്ള കളിക്കാരുടെ പട്ടിക മത്സരത്തിനു മുമ്പുതന്നെ മാച്ച് റഫറിക്ക് കൈമാറണം. വിക്കറ്റ് കീപ്പര്‍, ബാറ്റര്‍, പേസ് ബൗളര്‍, സ്പിന്‍ ബൗളര്‍, ഓള്‍ റൗണ്ടര്‍ എന്നിവരുള്‍പ്പെടുന്നതാകണം ഈ പട്ടിക. ആവശ്യം വന്നാല്‍ ഈ പട്ടികയില്‍ നിന്നേ പകരക്കാരെ ഇറക്കാനാകൂ.