നാഗ്പുര്‍: ഒരു രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി വിദര്‍ഭയുടെ ഹര്‍ഷ് ദുബെ. നാഗ്പുരില്‍ നടക്കുന്ന കേരളം-വിദര്‍ഭ ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി ദുബെ. ആദിത്യ സര്‍വാതെ, സല്‍മാന്‍ നിസാര്‍, എം.ഡി. നിധീഷ് എന്നിവരെയാണ് മടക്കിയത്. വിദര്‍ഭയുടെ 379-നെതിരേ ബാറ്റേന്തിയ കേരളം 342 റണ്‍സിന് പുറത്തായി. ഇതോടെ വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. 

To advertise here,

രഞ്ജി ട്രോഫി 2024-25 സീസണില്‍ 19 ഇന്നിങ്‌സുകളില്‍നിന്നായി ഹര്‍ഷ് ദുബെ 69 വിക്കറ്റുകളാണ് നേടിയത്. സെമി ഫൈനലില്‍ മുംബൈക്കെതിരേ രണ്ടാം ഇന്നിങ്‌സില്‍ ഏഴുവിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ദുബെയുടെ മിന്നും ഫോമിലാണ് മുംബൈയെ തകര്‍ത്ത് വിദര്‍ഭ ഫൈനലിലെത്തിയത്. 

ബിഹാറിന്റെ അഷുതോഷ് അമനാണ് ഇതിനു മുന്‍പ് ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിരുന്നത്. 2018-19ല്‍ 68 വിക്കറ്റുകളാണ് താരം നേടിയത്. സൗരാഷ്ട്രയുടെ ജയദേവ് ഉനദ്കട്ട് 2019-20 സീസണില്‍ 67 വിക്കറ്റുകള്‍ നേടി. പഞ്ചാബിന്റെ ബിഷന്‍ സിങ് ബേദി 64, കര്‍ണാടകയുടെ ദോഡ ഗണേഷ് 62, ഹൈദരാബാദിന്റെ കന്‍വാല്‍ജിത് സിങ് 62 എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.